print edition ആദ്യ മത്സരത്തിൽ സമനില; വീര്യത്തോടെ ഇറാൻ

ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഗോളടിച്ച ഇറാന്റെ മുഹമ്മദ് മൊഹെബ്ബി (8) സഹതാരം മെഹദി ഗയേദിക്കൊപ്പം ആഘോഷത്തിൽ
കാലിഫോർണിയ: കടുത്ത പ്രതിസന്ധിക്കിടയിലും ഏഷ്യൻ കരുത്തരായ ഇറാൻ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 2–2 സമനിലയുമായി മടങ്ങി. മത്സരശേഷം മതിയായ വിശ്രമത്തിന് പോലും സമയം ലഭിക്കാതെ കളിക്കാരും ഒഷീഷ്യൽസും മെക്‌സിക്കോയിലെ ടിഹുവാനയിലേക്ക് വിമാനം കയറേണ്ടിവന്നു.
പശ്‌ചിമേഷ്യൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ അമേരിക്കയിൽ കടുത്ത വിവേചനം നേരിടുന്ന ഇറാൻ ടീമിന് മെക്‌സിക്കോയിലാണ് പരിശീലനവും താമസവും ഒരുക്കിയിരിക്കുന്നത്. ഗ്രൂപ്പ്‌ഘട്ടത്തിലെ മൂന്ന് കളിയും അമേരിക്കയിലെ സ്‌റ്റേഡിയങ്ങളിലാണ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്ന ടീം ഇറാനായിരിക്കുമെന്നാണ് പരിശീലകൻ അമീർ ഖാലെനോയി മത്സരശേഷം പ്രതികരിച്ചത്.
രണ്ട് തവണ പിറകിൽ നിന്നശേഷമാണ് ഇറാൻ സമനില പിടിച്ചത്. ഏഴാം മിനിറ്റിൽ എലിയ ജസ്റ്റിലൂടെ കിവികൾ മുന്നിലെത്തി. ഇടവേളയ്‌ക്കുമുമ്പ് റമീൻ റെസായിൻ ഇറാനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ ന്യൂസിലൻഡിനായി ജസ്റ്റ് വീണ്ടും വലകുലുക്കി. പത്ത് മിനിറ്റിനുള്ളിൽ മുഹമ്മദ് മൊഹെബ്ബിലൂടെ ഇറാന്റെ മറുപടിയുമെത്തി.










0 comments