print edition ഫിഫയെ ആര് നയിക്കും

സൂറിച്ച്: ഫിഫ തലവൻ ജിയാനി ഇൻഫാന്റീനോയുടെ പിന്തുണ കുറയുന്നതിനിടെ പുതിയ പ്രസിഡന്റ് ആരാകുമെന്ന ചർച്ചയിലേക്ക് ഫുട്‌ബോൾ ലോകം. ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ നടത്തിപ്പ് സ്വകാര്യ കന്പനികൾക്ക് നൽകാനുള്ള നീക്കത്തോടെയാണ് ഇൻഫാന്റീനോയുടെ കസേര ഇളകിയത്. കടുത്ത പ്രതിഷേധത്തിനൊടുവിൽ തീരുമാനം പിൻവലിച്ചെങ്കിലും സ്വിറ്റ്‌സർലൻഡുകാരൻ ഒറ്റപ്പെട്ടു. പല ഫെഡറേഷനുകളും പിന്തുണ പിൻവലിച്ചു. ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ പിന്തുണ പിൻവലിക്കാനുള്ള ഒരുക്കത്തിലാണ്. വെയ്‌ൽസ് പിന്തുണ പിൻവലിച്ചു.
211 അംഗങ്ങളുള്ള ഫിഫ-യിൽനിന്ന് 143 അംഗങ്ങളാണ് ഇൻഫാന്റീനോയുടെ തീരുമാനത്തെ എതിർത്തത്. അടുത്ത വർഷം മാർച്ചിലാണ് തെരഞ്ഞെടുപ്പ്. പ്രസിഡന്റായി വീണ്ടുമെത്താനുള്ള ഒരുക്കത്തിലായിരുന്നു അന്പത്താറുകാരൻ. ഇതിനിടെയാണ് വിവാദങ്ങളുണ്ടായത്. 211ൽ 106 വോട്ടെങ്കിലും വേണം ജയമുറപ്പിക്കാൻ. നിലവിലെ സാഹചര്യത്തിൽ ഇൻ-ഫാന്റീനോയ്‌ക്ക് കാര്യങ്ങൾ എളുപ്പമല്ല. 200 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നായിരുന്നു സ്വിസുകാരന്റെ വാദം.
ഇൻഫ-ാന്റീനോ മാറിയാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നാല് പ്രധാനികളാണ് രംഗത്തുള്ളത്. കോൺകാകാ-ഫ് പ്രസിഡന്റ് വിക്ടർ മോൺടാഗ്ലിയാനി, എഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) പ്രസിഡന്റ് ഷെയ്‌ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ, പിഎസ്‌ജി ക്ലബ് പ്രസിഡന്റ് നാസെർ അൽ ഖലേയ്‌ഫി, ഫിഫ സെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്‌സ്‌ട്രോം എന്നിവരാണ് സജീവമായുള്ളത്.
2026 ലോകകപ്പിന്റെ ആതിഥേയത്വം വിജയകരമായി നിർവഹിച്ച മോൺടാഗ്ലിയാനി കനേഡിയൻ സോക്കറിന്റെ മുൻ പ്രസിഡന്റാണ്. 2024ൽ കോപ അമേരിക്ക ടീമുകളുടെ എണ്ണം വർധിപ്പിച്ചതും അറുപത്തൊന്നുകാരനാണ്. യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷന്റെ പിന്തുണയുമുണ്ട്. ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കുമെന്ന ഇൻഫാന്റീനോയുടെ ആശയത്തിന് എതിരാണ് കാനഡക്കാരൻ. ഏഷ്യൻ ഫുട്‌ബോളിന്റെ തലപ്പത്ത് നാലാം തവണയാണ് അൽ ഖ-ലീഫ എത്തുന്നത്. 2027വരെയാണ് ചുമതലയുള്ളത്. 46 അംഗങ്ങളാണ് ഏഷ്യൻ കോൺഫെഡറേഷന്റെ ഭാഗമായുള്ളത്. ഏഷ്യൻ ഫുട്‌ബോളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ബഹ്‌റൈൻകാരന് കഴിഞ്ഞിട്ടുണ്ട്. ഇൻഫാന്റീനോയുടെ രീതികളിൽ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുണ്ട്. നാസെർ അൽ ഖലേയ്‌ഫി യൂറോപ്യൻ ഫുട്‌ബോൾ ക്ലബുകളുടെ തലവനാണ്. യൂറോപ്പിന്റെ പിന്തുണയുണ്ട് അന്പത്തിരണ്ടുകാരന്.ഫിഫയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് ഗ്രാഫ്‌സ്‌ട്രോം. 2024ലാണ് സെക്രട്ടറി ജനറലായി ചുമതലയേറ്റത്. ഇൻഫാന്റീനോയുടെ വിശ്വസ്‌തനായാണ് അറിയപ്പെടുന്നത്. അടുത്ത മാർച്ചിൽ മൊറോക്കോയിൽവച്ചാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. നവംബർ 18വരെ അപേക്ഷ സമർപ്പിക്കാം.










0 comments