print edition ഐഎസ്‌എൽ ഒക്‌ടോബർ 10ന്

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ (ഐഎസ്‌എൽ) 13–ാം പതിപ്പിന് ഒക്‌ടോബർ പത്തിന് കിക്കോഫ്. അടുത്ത വർഷം മെയ് വരെ നീളും. മത്സരക്രമം വൈകാതെ പുറത്തുവരും. ആകെ 163 മത്സരങ്ങളാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഉൾപ്പെടെ 13 ടീമുകളാണ് ഇത്തവണ. ചർച്ചിൽ ബ്രദേഴ്‌സാണ് അരങ്ങേറ്റക്കാർ.
നിലവിലെ ചാമ്പ്യൻമാരായ ഇൗസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ബംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, എഫ്‌സി ഗോവ, ഇന്റർ കാശി, മുംബൈ സിറ്റി, നോർത്ത് ഇൗസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്‌സി, പഞ്ചാബ് എഫ്‌സി, സ്‌പോർട്ടിങ് ഡൽഹി ക്ലബുകളും ഇന്ത്യയുടെ ചാമ്പ്യൻ ക്ലബ്ബാകാൻ ഏറ്റുമുട്ടും. ഇന്ത്യൻ ഫുട്‌ബോൾ ലീഗ് ജയിച്ച ഡയമണ്ട് ഹാർബർ എഫ്‌സി യോഗ്യത നേടിയെങ്കിലും ഫീ അടയ്‌ക്കാത്തതിനാൽ പുറത്തായി.
ഇത്തവണ പുതിയ മത്സരക്രമമാണ്. ആദ്യ ആറ് സ്ഥാനക്കാർ പ്ലേ ഓഫ് കളിക്കും. ഇതിലാണ് ഐഎസ്‌എൽ കപ്പ് ചാമ്പ്യനെ നിശ്ചയിക്കുക. പ്രാഥമിക റൗണ്ടിൽ ഒന്നാമതെത്തുന്നവർ ഷീൽഡ് ജേതാക്കളുമാകും. നിലവിൽ ഭൂരിപക്ഷം ക്ലബുകളും പരിശീലനം തുടങ്ങി. കേരള ബ്ലാസ്‌റ്റേഴ്‌സ് മാത്രമാണ് പ്രവർത്തനം തുടങ്ങാത്തത്. ഉടമസ്ഥ കൈമാറ്റം നടക്കുന്നതിലാണ് ക്ലബിന്റെ പ്രവർത്തനങ്ങൾ നിലച്ചത്. ഇന്ത്യൻ വനിതാ ലീഗ് ഒക്ടോബർ 16ന് തുടങ്ങും. ഗോകുലം കേരള കളിക്കുന്നുണ്ട്.










0 comments