പാലത്തായി പീഡനക്കേസിൽ അപ്പീൽ നൽകണം
മഹിളാ മാർച്ചിൽ പ്രതിഷേധം ജ്വലിച്ചു

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്‌ഘാടനംചെയ്യുന്നു
കണ്ണൂർ
ശിഷ്യയായ പെൺകുഞ്ഞിനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകന് ജാമ്യം നേടിക്കൊടുത്ത യുഡിഎഫ് സർക്കാരിന്റെ അധികാര ദുരുപയോഗത്തിനെതിരെ അധ്യാപക ദിനത്തിൽ മഹിളകളുടെ പ്രതിഷേധം. പാലത്തായി പോക്‌സോ കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും സർക്കാർ അടിയന്തരമായി അപ്പീൽ നൽകണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽനടന്ന കലക്ടറേറ്റ് മാർച്ചിൽ കേസിൽ വേണ്ടിവന്നാൽ കക്ഷിചേരുമെന്നും പ്രഖ്യാപിച്ചു. നൂറുകണക്കിനുപേർ അണിനിരന്ന മാർച്ച് സ്‌റ്റേഡിയം കോർണറിൽനിന്നാണ് ആരംഭിച്ചത്. നഗരംചുറ്റി കലക്ടറേറ്റിനുമുന്നിൽ സമാപിച്ചു. സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് സി രജനി അധ്യക്ഷയായി. അഖിലേന്ത്യ ജോ. സെക്രട്ടറി എൻ സുകന്യ, സംസ്ഥാന ട്രഷറർ ഇ പത്മാവതി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം വി സരള, കെ പി വി പ്രീത, ജില്ലാ സെക്രട്ടറി പി കെ ശ്യാമള എന്നിവർ സംസാരിച്ചു. ടി ഷബ്‌ന, കെ ശോഭ, പി റോസ, , കെ അനുശ്രീ, പി വി ശോഭന, ലത, ബീന, ഉമ എന്നിവർ നേതൃത്വംനൽകി.
മഹിളാ അസോസിയേഷൻ കക്ഷിചേരും: സി എസ് സുജാത
കണ്ണൂർ
പാലത്തായി പീഡനക്കേസ് പ്രതിയായ ബിജെപി നേതാവിന്റെ ജാമ്യം റദ്ദാക്കണമെന്നും സർക്കാർ അപ്പീലിന് പോകണമെന്നും വേണ്ടിവന്നാൽ കേസിൽ കക്ഷിചേരുമെന്നും മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ സ്‌കൂളിലെത്തിച്ചശേഷമാണ് അധ്യാപകൻ കൂടിയായ പ്രതി ഉപദ്രവിച്ചത്. എൽഡിഎഫ് സർക്കാരിന്റെ ശക്തമായ ഇടപെടലിലാണ് 2025ൽ പ്രതിയെ ശിക്ഷിച്ചത്. ജീവിതാവസാനംവരെ ജയിലിൽ കിടക്കേണ്ട കുറ്റംചെയ്തു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കേസിലെ പ്രതി കൃത്യം ഒന്പതുമാസം കഴിഞ്ഞപ്പോൾ പുറത്തിറങ്ങി. ഇയാൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് ബിജെപിയും കോൺഗ്രസും ലീഗുമാണ്. വന്ദേമാതരം പാടുന്ന കാര്യത്തിലായാലും ഗവർണർമാരുമായി ധാരണ ഉണ്ടാക്കുന്ന കാര്യത്തിലായാലുമൊക്കെ ഇവർ തമ്മിലുള്ള ഈ ഡീൽ പരസ്യമായ രഹസ്യമാണ്. കേസിൽ പ്രോസിക്യൂഷനും വലിയ പരാജയമാണ്. കേരളത്തിലെ മാധ്യമങ്ങളും കേസിൽ നിശബ്ദരായി ബിജെപിയെയും കോൺഗ്രസിനെയും സഹായിക്കുകയാണെന്നും സി എസ് സുജാത പറഞ്ഞു.










0 comments