print edition സ്‌മാർട്ട് മീറ്റർ: ഗ്രിഡ്ക്രെസ്റ്റ് ടെക്‌നോളജീസിന് കരാർ

പി ആർ ചന്തു കിരൺ
Published on Sep 06, 2026, 02:51 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ടമായി 50 ലക്ഷം കെഎസ്‌ഇബിയുടെ സ്‌മാർട്ട് വൈദ്യുതി മീറ്റർ സ്ഥാപിക്കാനുള്ള കരാർ ഗ്രിഡ്ക്രെസ്റ്റ് ടെക്‌നോളജീസിന് ലഭിക്കും. ശനിയാഴ്‌ച തുറന്ന സാമ്പത്തിക ബിഡ്ഡിൽ ഏറ്റവും കുറഞ്ഞ നിരക്കായ 1,399 കോടി രൂപയാണ് ഗ്രിഡ്ക്രെസ്റ്റ് ക്വോട്ട് ചെയ്‌തത്. ഏകദേശം 2800 രൂപയ്‌ക്ക് ഒരു സ്‌മാർട്ട് മീറ്ററും അനുബന്ധ സോഫ്റ്റ്‌വെയറുകളും പരിപാലനവും ലഭിക്കും. പദ്ധതിയുടെ അടങ്കൽ തുകയായ 2,385 കോടി രൂപയേക്കാൾ 41.34 ശതമാനം കുറഞ്ഞ നിരക്കാണിത്.
രാജ്യത്തെ സ്‌മാർട്ട് മീറ്റർ ടെൻഡർ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സാമ്പത്തിക-, സാങ്കേതിക സൂക്ഷ്‌മപരിശോധന പൂർത്തിയാക്കിയശേഷമേ കരാറുകാരനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ. ഒന്നാംഘട്ടത്തിലെ പ്രധാന കരാറുകാരാണ് ഗ്രിഡ്ക്രെസ്റ്റ്. പദ്ധതിക്കായി രംഗത്തുണ്ടായിരുന്ന അദാനി എനർജി സൊലൂഷൻസ് 10–ാം സ്ഥാനത്താണ്. ഇ ടെൻഡറിനായി ആകെയുണ്ടായിരുന്നതും പത്ത് കന്പനികളാണ്.
35 ലക്ഷം പഴയ മീറ്ററുകൾ മാറ്റലും 15 ലക്ഷം പുതിയവ സ്ഥാപിക്കലുമാണ് രണ്ടാംഘട്ടം. മീറ്റർ സ്ഥാപിക്കലും പരിപാലനവും ബിൽശേഖരണവും സ്വകാര്യ കന്പനിക്ക് നൽകുന്ന കേന്ദ്രസർക്കാരിന്റെ ടോട്ടക്‌സ് (ടോട്ടൽ എക്സ്‌പെൻഡിച്ചർ) രീതി കേരളം നടപ്പാക്കിയിരുന്നില്ല. പകരം, നിയന്ത്രണം കെഎസ്‌ഇബിയിൽ നിലനിർത്തി ബദൽ പദ്ധതിയായ കാപെക്‌സ് (ക്യാപിറ്റൽ എക്സ്‌പെൻഡിച്ചർ) ആണ് നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷം മീറ്ററുകൾക്കാണ് കരാറായത്.
2026 മെയ് 15നാണ് രണ്ടാംഘട്ടത്തിനുള്ള സാങ്കേതിക ബിഡ് തുറന്നത്. സാമ്പത്തിക ബിഡ് തുറക്കുന്നത് സെപ്‌തംബറിലേക്ക് നീണ്ടു. സെപ്തംബറിൽ കരാർ നൽകാനായാൽ 2027 ഫെബ്രുവരി മുതൽ സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ കഴിയും.










0 comments