print edition ഇരുട്ടിൽത്തന്നെ; വൈദ്യുതി പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിൽ ജനം വലയുമ്പോൾ ഇരട്ടപ്രഹരമായി വൈദ്യുതി നിയന്ത്രണം തുടരുന്നു. വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ പുതിയ വഴികളൊന്നും കെഎസ്‌ഇബി കണ്ടെത്തിയിട്ടില്ലാത്തതിനാൽ സെപ്തംബറിൽ പ്രതിസന്ധി രൂക്ഷമാകും.
സെപ്‌തംബർ മുതൽ 2027 മെയ് 15 വരെ അമിത വിലയ്‌ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്‌ഇബിയുടെ അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമീഷൻ അനുമതി നിഷേധിച്ചിരുന്നു. കണക്കുകളുൾപ്പെടെ കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും കമീഷൻ വൃത്തങ്ങൾ അറിയിച്ചു. അത്തരം നിർദേശം ലഭിച്ചിട്ടില്ലെന്നും കമീഷന്റെ ഉത്തരവിനായി കാത്തിരിക്കുകയാണ് എന്നുമാണ് കെഎസ്‌ഇബിയുടെ നിലപാട്. വ്യാഴാഴ്‌ച ഹിയറിങ് പൂർത്തിയായെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല.
കെഎസ്‌ഇബി മുന്നോട്ടുവച്ച പുതിയ ഹ്രസ്വകാല കരാറുകൾ പ്രകാരമുള്ള വൈദ്യുതി വാങ്ങിയിട്ടില്ല. പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലും തീരുമാനം അനിശ്ചിതമായി നീളുകയാണ്. വിഷയത്തിൽ അടിയന്തര പരിഹാരത്തിനുള്ള കാര്യക്ഷമമായ ഇടപെടൽ വൈദ്യുതിമന്ത്രി സണ്ണി ജോസഫിൽനിന്ന് ഉണ്ടാകുന്നില്ല.
വൈദ്യുതി ലഭ്യതയിൽ വെ ള്ളിയാഴ്‌ച 400 മെഗാവാട്ടിന്റെ കുറവുണ്ടായി. രാത്രി 10.10ന് ഉയർന്ന ആവശ്യകതയായ 4988 മെഗാവാട്ട് രേഖപ്പെടുത്തി. പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുൻവർഷം ഇതേ സമയത്തേക്കാൾ 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നു. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞാൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തുമെന്ന് കെഎസ്‌ഇബി അറിയിച്ചു. വൈകിട്ട് ആറിനും രാത്രി 12നും ഇടയിൽ നിയന്ത്രണം ഉണ്ടാകുമെന്ന് മാത്രമാണ് അറിയിപ്പ്. എത്രസമയം വൈദ്യുതി മുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല.









0 comments