print edition പിഎം ശ്രീ ആകാം; ഉപസമിതി കരട് റിപ്പോർട്ടായി


സി കെ ദിനേശ്
Published on Sep 06, 2026, 03:30 AM | 1 min read
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ അനുകൂലിച്ച് മന്ത്രിസഭ ഉപസമിതിയുടെ കരട് റിപ്പോർട്ട്. 1540 കോടി രൂപ കിട്ടുമെന്നും പദ്ധതിയിൽനിന്ന് പിന്മാറാനാകില്ലെന്ന് നിയമോപദേശം ഉണ്ടെന്നുമുള്ള വാദങ്ങളാണ് ഉയർത്തുന്നത്. റിപ്പോർട്ടിൽ എവിടെയും പദ്ധതിക്കെതിരെ പറഞ്ഞിട്ടില്ലെന്നറിയുന്നു.
സ്‌കൂളും കരിക്കുലവും തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനം നേടണമെന്നും നിർദേശമുണ്ട്. സ്‌കൂൾ തെരഞ്ഞെടുക്കാൻ ഇപ്പോഴും തടസ്സമില്ലെന്നിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇൗ നിർദേശം. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസനയം (എൻഇപി) അംഗീകരിക്കുന്നതിനാൽ പഠനകാര്യങ്ങളിൽ കേന്ദ്രം നേരിട്ട് ഇടപെടും.
സർവകലാശാലകളിൽ സംഘപരിവാർ അജൻഡ വാശിയോടെ നടപ്പാക്കുന്ന യുഡിഎഫ് സർക്കാർ എൻഇപിക്കെതിരെ നിലപാടെടുത്തിട്ടില്ല. പ്രാദേശിക ഭാഷാപഠനത്തെ പിഎം ശ്രീ നിരുത്സാഹപ്പെടുത്തുന്നതും സംസ്ഥാനത്തിന് വിനയാകും. പദ്ധതി നടപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ കണ്ണടച്ച് പിന്തുണയ്‌ക്കാൻ ലീഗിനെ പ്രേരിപ്പിക്കുന്നത് ഇഡി കേസുകളോടുള്ള ഭയമാണ്. അമിത് ഷായുമായുള്ള ചർച്ചയുടെ വിവരങ്ങൾ മുഖ്യമന്ത്രി അറിയിച്ചതിനെ തുടർന്നാണ് ലീഗ് പൂർണമായും അനുകൂല നിലപാടിലെത്തിയത്.
മുന്നണിയിൽ എതിർപ്പുയർന്ന സാഹചര്യത്തിൽ, പദ്ധതിക്കായി അനുകൂല അന്തരീക്ഷം രൂപപ്പെടുത്താനാണ് സർക്കാർ നീക്കം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കത്തയച്ചെന്നും നിയമപ്രകാരം പിന്മാറാനാകില്ലെന്നും മറ്റുമുള്ള യുഡിഎഫ് മാധ്യമങ്ങളുടെ പ്രചാരണവും ഇതിന്റെ ഭാഗം. പുതിയ തീരുമാനമൊന്നുമില്ലെന്ന വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീന്റെ ശനിയാഴ്‌ചത്തെ പ്രതികവണം പിന്മാറുന്നില്ലെന്നതിന്റെ കൃത്യമായ സൂചനയാണ്. പദ്ധതി നടപ്പാക്കരുതെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പമാണ് ലീഗ് നേതൃത്വം. സതീശൻ തീരുമാനമെടുത്താൽ ഒപ്പമുണ്ടാകുമെന്നാണ് ലീഗ് മന്ത്രിമാരുടെ ഉറപ്പ്.









0 comments