ഗോകുലം ചാൻമാരിയോട്
print edition ഗോകുലം കളത്തിൽ ; ഇന്ത്യൻ ഫുട്‌ബോൾ ലീഗിന് ഇന്ന് കിക്കോഫ്

ഐസ്വാൾ
ഐഎസ്‌എല്ലിന് പിന്നാലെ രാജ്യത്തെ രണ്ടാംനിര ലീഗായ ഇന്ത്യൻ ഫുട്‌ബോൾ ലീഗിന് ഇന്ന് കിക്കോഫ്. കഴിഞ്ഞ സീസൺ വരെ അറിയപ്പെട്ട ഐ ലീഗ് ഇത്തവണ ഇന്ത്യൻ ഫുട്‌ബോൾ ലീഗെന്ന പേരിലാണ് എത്തുന്നത്. ഉദ്‌ഘാടന മത്സരത്തിൽ വൈകിട്ട് നാലിന് നാംധാരി എഫ്‌സി സ്വന്തംതട്ടകത്തിൽ ഐസ്വാൾ എഫ്‌സിയെ നേരിടും.
വൈകിട്ട് ആറരയ്‌ക്ക് ഗോകുലം കേരള നവാഗതരായ ചാൻമാരി എഫ്‌സിയെ നേരിടും. ഐ ലീഗ് രണ്ടാം ഡിവിഷനിൽനിന്നാണ് ഇൗ മിസോറം ക്ലബ് യോഗ്യത നേടിയത്. ചാൻമാരിയുടെ തട്ടകമായ ഐസ്വാളിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലാണ് പോരാട്ടം.
ആകെ പത്ത് ടീമുകളാണ്. രണ്ട് ഘട്ടങ്ങളിലായാണ് മത്സരം. ആദ്യറൗണ്ടിൽ എല്ലാ ടീമുകളും തമ്മിൽ സ്വന്തംതട്ടകത്തിലും എതിർതട്ടകത്തിലും ഏറ്റുമുട്ടും. രണ്ടാംഘട്ടം ആദ്യ അഞ്ച് സ്ഥാനക്കാർ എ ഗ്രൂപ്പിലും അവസാന അഞ്ച് സ്ഥാനക്കാർ ബി ഗ്രൂപ്പിലും ഉൾപ്പെടും. എ ഗ്രൂപ്പിൽ കൂടുതൽ പോയിന്റ് നേടുന്ന ടീം ചാമ്പ്യൻമാരാകും. ഐഎസ്‌എൽ പ്രവേശനവുമുണ്ടാകും. ഗോകുലത്തിന് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയമാണ് തട്ടകം. ഡെറിക് പെരേരയാണ് കോച്ച്. 12 മലയാളി താരങ്ങൾ ടീമിലുണ്ട്.
കേരള വനിതാ ലീഗിന് ഇന്ന് തുടക്കം
കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള വനിതാ ലീഗിന് ഇന്ന് തൃശൂർ കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ തുടക്കം. ആദ്യ മത്സരത്തിൽ വൈകീട്ട് നാലിന് കേരള യുണൈറ്റഡ് എഫ്‌സി ടാലന്റ്‌സ് അസോസിയേഷൻ ടീമിനെ നേരിടും.
നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി, കേരള യുണൈറ്റഡ് എഫ്സി, ലോർഡ്‌സ് എഫ്എ കൊച്ചി, സിറ്റി ക്ലബ് ചാലക്കുടി എന്നിവക്കൊപ്പം ഈ സീസണിൽ നാല് പുതിയ ടീമുകളുണ്ട്. ഡ്രീംസ് എഫ്സി കൊച്ചി, ടാലന്റ്‌സ് അസോസിയേഷൻ, ഇന്റർ കേരള എഫ്സി, പിഎഫ്സി കേരള എന്നിവയാണ് അരങ്ങേറ്റക്കാർ. ജേതാക്കൾ ഇന്ത്യൻ വനിതാ ലീഗിന്റെ രണ്ടാം ഡിവിഷനിലേക്ക് യോഗ്യത നേടും.










0 comments