ഇൻഫാന്റിനോയ്ക്ക് തിരിച്ചടി; പിന്തുണ പിൻവലിച്ച് ഫുട്ബോൾ അസോസിയേഷനുകൾ

ഇൻഫാന്റിനോ
ജനീവ : ഫിഫ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കെവിൻ ലാമൂറിന്റെ പുറത്താക്കലിന് പിന്നാലെ ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോയ്‌ക്കെതിരെ നീക്കം ശക്തമാക്കി പ്രമുഖ ഫുട്ബോൾ അസോസിയേഷനുകൾ. ഇൻഫാന്റിനോയുടെ രാജി ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ നിരയിലേക്ക് കൂടുതൽ അംഗങ്ങൾ എത്തിയതോടെ ഫിഫയിൽ ഭിന്നത രൂക്ഷമായി.
ലോകകപ്പിന്റെയും മറ്റ് ടൂർണമെന്റുകളുടെയും വാണിജ്യ അവകാശങ്ങൾ വിൽക്കാനുള്ള ഇൻഫാന്റിനോയുടെ നീക്കത്തെ പരസ്യമായി വിമർശിച്ചതിന് പിന്നാലെയാണ് കെവിൻ ലാമൂറിനെ പുറത്താക്കിയത്. ഇതോടെയാണ് ഹംഗേറിയൻ ഫുട്ബോൾ അസോസിയേഷൻ തലവനും ഫിഫ വൈസ് പ്രസിഡന്റുമായ സാന്ദർ ചാനി ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ പിൻവലിച്ചത്. ലാമൂറിന്റെ അപ്രതീക്ഷിത പുറത്താക്കൽ പ്രൊഫഷണൽ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യുവേഫ പ്രസിഡന്റ് അലക്സാണ്ടർ ചെഫെറിൻ, എഎഫ്‌സി പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ-ഖലീഫ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ഇൻഫാന്റിനോയുടെ നിലപാടുകൾക്കെതിരെ രംഗത്തെത്തി. വെയ്ൽസ്, ഇസ്രയേൽ, മോണ്ടിനെഗ്രോ എന്നീ രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകളും ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ പിൻവലിച്ചു.
ആഫ്രിക്കൻ, തെക്കേ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനുകൾ നിലവിൽ ഇൻഫാന്റിനോ പിന്തുണയ്ക്കുന്നുണ്ട്. 2031 വരെ കാലാവധി നീട്ടാൻ ലക്ഷ്യമിട്ട് അടുത്ത വർഷം നടക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇൻഫാന്റിനോ മത്സരിക്കാനിരിക്കെയാണ് തിരിച്ചടി.








0 comments