ഹരിതകർമ സേനാംഗങ്ങൾ ദുരിതത്തിൽ

സ്വന്തം ലേഖകൻ
പാലക്കാട്
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാർ നടപടിയിൽ ദുരിതത്തിലായി ഹരിതകർമ സേന അംഗങ്ങൾ. ഫണ്ടില്ലാത്തതിനാൽ പല തദ്ദേശ സ്ഥാപനങ്ങൾക്കും മാലിന്യസംസ്‌കരണ പദ്ധതികൾക്ക് ആവശ്യമായ തുക ചെലവഴിക്കാനാകുന്നില്ല. ഇതോടെ മാലിന്യശേഖരണത്തിലും സംസ്‌കരണത്തിലും ഏകീകൃത സംവിധാനമില്ലാതായി. തദ്ദേശ സ്ഥാപനങ്ങൾക്കനുസരിച്ചാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശങ്ങൾ നൽകാൻപോലും സർക്കാർ തയ്യാറാകുന്നില്ല. മാലിന്യനിർമാർജനത്തിനായി ഹരിതകർമ സേന രൂപീകരിച്ച കാലത്ത് പ്രവർത്തനം പല രീതിയിലായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രശ്‌നങ്ങൾക്കും പരിഹാരംകണ്ടു. തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ തയ്യാറാക്കി ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയി. ഇപ്പോൾ യുഡിഎഫ് അധികാരമേറിയതിനുപിന്നാലെ പ്ലാൻഫണ്ട് വെട്ടിക്കുറച്ചു. ഇതിന്റെ ദുരിതം നേരിട്ട് അനുഭവിക്കുന്നത് ഹരിതകർമ സേന അംഗങ്ങളാണ്. ചില പഞ്ചായത്തുകൾ മാലിന്യം ശേഖരിക്കാൻ ചാക്കുകളും ശേഖരിച്ച മാലിന്യം തരംതിരിക്കൽ കേന്ദ്രങ്ങളിലെത്തിക്കാൻ വാഹനവും ഡ്രൈവറെയും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ചാക്ക് വാങ്ങുന്നതും വാഹനവാടകയും ഇന്ധനച്ചെലവും ഹരിതകർമ സേന അംഗങ്ങൾതന്നെ വഹിക്കണം. നാമമാത്രമായ വരുമാനത്തിൽനിന്നാണ് ഇതിനുള്ള തുക കണ്ടെത്തേണ്ടിവരുന്നത്. ഗ്രാമങ്ങളിൽ 5,000 മുതൽ 8,000 രൂപവരെയും നഗരപ്രദേശങ്ങളിൽ 10,000 മുതൽ 20,000 രൂപവരെയുമാണ് ഹരിതകർമ സേന അംഗങ്ങളുടെ വരുമാനം. നഗരങ്ങളിൽ മാസത്തിൽ പലതവണ മാലിന്യംശേഖരിച്ച് തരംതിരിക്കണം. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ജോലി വൈകിട്ട് ആറുവരെ നീളും. കൂട്ടിയിട്ട മാലിന്യം വാഹനങ്ങളിൽ കയറ്റുന്നതും ഇറക്കുന്നതുമുൾപ്പെടെ വലിയ ജോലിഭാരമാണ് ഇവർക്കുള്ളത്. പകർച്ചവ്യാധികളുൾപ്പെടെയുള്ള രോഗബാധയുടെ കാലത്തും ഹരിതകർമ സേന അംഗങ്ങൾ നിർണായക സേവനമാണ് നടത്തുന്നത്.










0 comments