ക്ഷേമ പെൻഷൻ അട്ടിമറിക്കൽ പെൻഷൻകാരുടെ പ്രതിഷേധ കൂട്ടായ്‌മ ഇന്ന്

ക്ഷേമ പെൻഷൻ അട്ടിമറിക്കൽ പെൻഷൻകാരുടെ പ്രതിഷേധ കൂട്ടായ്‌മ ഇന്ന്
പാലക്കാട്
സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കെഎസ്‌കെടിയു നേതൃത്വത്തിൽ വ്യാഴാഴ്‌ച വില്ലേജ് – മുനിസിപ്പൽ കേന്ദ്രങ്ങളിൽ പെൻഷൻകാരുടെ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. പത്ത് വർഷമായി ക്ഷേമ പെൻഷൻ നൽകുന്നതിൽ എൽഡിഎഫ് സർക്കാരുകൾ ജാഗ്രത കാണിച്ചിരുന്നു. ഉത്സവനാളുകളിൽ ഒരുമാസത്തെ പെൻഷൻ മുൻകൂറായും നൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ കാലത്ത് 600 രൂപയുണ്ടായിരുന്ന പെൻഷൻ എൽഡിഎഫ് 2,000 രൂപയാക്കി. കൃത്യമായി വിതരണം ചെയ്‌തു. കോവിഡ്, ഓഖി, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിലും ഒരിക്കലും സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയിട്ടില്ല. എന്നാൽ അധികാരത്തിലേറി മൂന്ന് മാസമാകുമ്പോഴേക്കും പെൻഷൻ വിതരണം യുഡിഎഫ് സർക്കാർ അട്ടിമറിച്ചു. സഹകരണസംഘങ്ങൾ വഴി എത്തിച്ചിരുന്ന പെൻഷൻ നിർത്തലാക്കി. ദേശസാൽകൃത ബാങ്കുകൾ വഴി വിതരണം ചെയ്യാനായിരുന്നു തീരുമാനം. ഇതോടെ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ, പ്രായമായവർ, രോഗികൾ തുടങ്ങിയവരൊക്കെ ദുരിതത്തിലാകും. ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന് വാഗ്‌ദാനം നൽകിയവർ അധികാരം കിട്ടിയതോടെ പെൻഷൻ അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങി. ഇതിനെതിരെയാണ് കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്. പ്രതിഷേധം വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ, പ്രസിഡന്റ് ടി എൻ കണ്ടമുത്തൻ എന്നിവർ അഭ്യർഥിച്ചു.










0 comments