print edition അമരസ്‌മരണയിൽ നാട്

പി കൃഷ്ണപിള്ളയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് മുഹമ്മ കണ്ണർകാട്ടെ സ്മൃതി മണ്ഡപത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന
ആലപ്പുഴ: അടരാടി അവകാശങ്ങൾനേടി സാമൂഹികമാറ്റത്തിന്റെ ചാലകശക്‌തിയാകാൻ മലയാളികളെ പഠിപ്പിച്ച പി കൃഷ്‌ണപിള്ളയ്‌ക്ക് നാടിന്റെ സ്‌മരണാഞ്‌ജലി. തൊഴിലാളി, ഹിന്ദി പ്രചാരകൻ, സ്വാതന്ത്ര്യസമരസേനാനി, കമ്യൂണിസ്‌റ്റ് പാർടിയുടെ കേരളഘടകം സെക്രട്ടറി തുടങ്ങിയ നിലകളിൽ സഖാക്കളുടെ സഖാവ് നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ ആലപ്പുഴയുടെ ചുവന്നമണ്ണ് അനുസ്‌മരിച്ചു.
ഉത്തരവാദ ഭരണത്തിനായി തൊഴിലാളികൾ നടത്തിയ പണിമുടക്കിനും പുന്നപ്ര– വയലാർ സമരകാലത്തുമുള്ള അദ്ദേഹത്തിന്റെ നേതൃത്വം ജനമനസ്സുകളിൽ ചെങ്കനലായി ജ്വലിച്ചു. ഇരുകമ്യൂണിസ്‌റ്റ് പാർടികളുടെയും നേതൃത്വത്തിലാണ് സഖാവിന്റെ 78–ാം ചരമവാർഷികദിനം ആചരിച്ചത്.
പി കൃഷ്‌ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാടും അവസാനനാളുകളിൽ കഴിഞ്ഞ കണ്ണർകാട് ചെല്ലിക്കണ്ടത്തും നൂറുകണക്കിനുപേർ അദ്ദേഹത്തിന്റെ അമരസ്‌മരണ പുതുക്കി. രണ്ടിടത്തും അനുസ്‌മരണ സമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.
വലിയചുടുകാട്ടിൽ ചേർന്ന അനുസ-്മരണസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എസ് സോളമൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സ്വാഗതം പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാനകമ്മിറ്റി അംഗം സി ബി ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.
കണ്ണർകാട് ചെല്ലിക്കണ്ടത്തെ പി കൃഷ്‌ണപിള്ള സ്‌മാരകത്തിൽ രാവിലെ പത്തിന് പുഷ്‌പാർച്ചന നടത്തി. അനുസ്‌മരണ സമ്മേളനത്തിൽ സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് ബൈരഞ്‌ജിത്ത് അധ്യക്ഷനായി. സ്വാഗതസംഘം സെക്രട്ടറി ബി സലിം സ്വാഗതം പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ തുടങ്ങിയവർ പങ്കെടുത്തു.










0 comments