എംബാപ്പെയ്‌ക്ക് പിഎസ്‌ജി 642 കോടി രൂപ നൽകണമെന്ന് കോടതി

പാരിസ് : ശമ്പളവും ബോണസും സംബന്ധിച്ച തർക്കത്തിൽ ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബായ പിഎസ്ജി റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെയ്‌ക്ക് 642 കോടി രൂപ (70 മില്യൺ ഡോളർ) നൽകാൻ പാരിസ് ലേബർ കോടതി ഉത്തരവിട്ടു. 2024-ൽ റയൽ മാഡ്രിഡിലേക്ക് മാറുന്നതിന് മുമ്പ് കരാർ അവസാനിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തെ ശമ്പളവും ബോണസും ഉൾപ്പെടെയുള്ള തുകയാണ് നൽകേണ്ടത്.
എംബാപ്പെയ്ക്ക് 260 മില്യൺ യൂറോയിൽ കൂടുതൽ (305 മില്യൺ ഡോളർ) പിഎസ്ജി നൽകേണ്ടതുണ്ടെന്ന് താരത്തിന്റെ അഭിഭാഷകർ പറഞ്ഞു. ഫ്രീ ട്രാൻസ്ഫറിൽ പോയതിനെത്തുടർന്നുള്ള നഷ്ടപരിഹാരവും അവസരങ്ങൾ നഷ്ടമായതും ചൂണ്ടിക്കാട്ടി പിഎസ്ജിയും എംബാപ്പെയിൽ നിന്ന് 440 മില്യൺ യൂറോ ആവശ്യപ്പെട്ടു.
2024 വരെയുള്ള കരാർ നീട്ടേണ്ടതില്ലെന്ന് 2023ൽ താരം തീരുമാനിച്ചതോടെയാണ് ക്ലബ്ബുമായുള്ള ബന്ധം വഷളാവുന്നത്. കരാർ കാലാവധി കഴിഞ്ഞ് ഫ്രീ ട്രാൻസ്ഫർ വഴി പോയതിനാൽ ക്ലബ്ബിന് ലഭിക്കേണ്ടിയിരുന്ന ഭീമമായ ട്രാൻസ്ഫർ തുക ലഭിച്ചില്ലെന്ന് പിഎസ്ജി പറഞ്ഞിരുന്നു. 2022 ജൂലൈ മുതൽ 2023 ജൂൺ വരെ ഏകദേശം 11 മാസത്തേക്ക് കരാർ നീട്ടേണ്ടതില്ലെന്ന തീരുമാനം എംബാപ്പെ മറച്ചുവെച്ചതായും കരാർ പുതുക്കാനുള്ള വാഗ്ദാനം നിരസിച്ചതായും പിഎസ്ജി പറഞ്ഞു. ഇത് വഴി ട്രാൻസ്ഫർ തുക നഷ്ടമായതായും പിഎസ്ജി ആരോപിച്ചെങ്കിലും എംബാപ്പെയ്ക്ക് അനുകൂലമായി കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.









0 comments