ഫിഫ ലോകകപ്പ് സെമിഫൈനൽ: വീണ്ടുമൊരു ഫ്രാൻസ് - സ്പെയിൻ പോരാട്ടം; ഫുട്ബോൾ ചരിത്രത്തിലെ അഞ്ച് മികച്ച മത്സരങ്ങൾ

Photo Credit:Getty Images
ലോസ് എയ്ഞ്ചലസ്: ചൊവ്വാഴ്ച നടക്കുന്ന ഫിഫ ലോകകപ്പിന്റെ ആവേശകരമായ സെമിഫൈനലിൽ വൻശക്തികളായ ഫ്രാൻസും സ്പെയിനും നേർക്കുനേർ വരികയാണ്. തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടാണ് ഫ്രഞ്ച് പട ഇറങ്ങുന്നത്.
മറുഭാഗത്താകട്ടെ, യൂറോ 2024 കിരീടനേട്ടത്തിന് പിന്നാലെ ഫുട്ബോളിലെ ഏറ്റവും വലിയ കനകസിംഹാസനവും സ്വന്തമാക്കാനാണ് സ്പെയിന്റെ പുറപ്പാട്.
ഈ ആവേശപ്പോരാട്ടത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിൽ മുൻപ് നടന്ന ഏറ്റവും മികച്ച അഞ്ച് മത്സരങ്ങളുടെ ചരിത്രം പരിശോധിക്കാം
1. അർക്കോനാഡയുടെ പിഴവും ഫ്രാൻസിന്റെ ആദ്യ കിരീടവും
1984 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനൽ: ഫ്രാൻസ് 2 - 0 സ്പെയിൻ
യൂറോപ്പിലെ അയാൾ രാജ്യങ്ങളായ ഇരുടീമുകളും ഒരു പ്രധാന ടൂർണമെന്റിൽ ആദ്യമായി ഏറ്റുമുട്ടുന്നത് പാരിസിൽ നടന്ന യൂറോ 84 ഫൈനലിലാണ്. മിഷേൽ പ്ലാറ്റിനിയുടെ മികവിൽ അന്ന് ഫ്രാൻസ് തങ്ങളുടെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര കിരീടം സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യ മണിക്കൂറിൽ പ്ലാറ്റിനി എടുത്ത ഫ്രീ കിക്ക് സ്പാനിഷ് ഗോൾകീപ്പർ ലൂയിസ് അർക്കോനാഡയുടെ കൈകളിൽ നിന്ന് അബദ്ധത്തിൽ വഴുതി വലയ്ക്കുള്ളിലേക്ക് കയറിയതോടെയാണ് ഫ്രാൻസ് ലീഡ് എടുത്തത്.
ടൂർണമെന്റിലെ അഞ്ച് മത്സരങ്ങളിൽ പ്ലാറ്റിനിയുടെ ഒൻപതാം ഗോളായിരുന്നു അത്. കളിയുടെ അവസാന നിമിഷങ്ങളിൽ വൈവോൻ ലെ റൂക്സ് ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും ബ്രൂണോ ബെല്ലോൺ നേടിയ ഗോളിലൂടെ ഫ്രാൻസ് വിജയം ഉറപ്പിച്ചു.
2. ഹാനോവറിലെ ഫ്രഞ്ച് തിരിച്ചടി
2006 ലോകകപ്പ്, പ്രീ-ക്വാർട്ടർ: സ്പെയിൻ 1 - 3 ഫ്രാൻസ്
ഈ ലോകകപ്പിന് മുമ്പ് ഇരുടീമുകളും ലോകകപ്പ് ചരിത്രത്തിൽ നേർക്കുനേർ വന്ന ഒരേയൊരു മത്സരം 2006-ൽ ജർമ്മനിയിൽ വെച്ചായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും ജയിച്ച് കരുത്തരായി വന്ന സ്പെയിനെതിരെ, ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി കഷ്ടിച്ച് രക്ഷപ്പെട്ടാണ് ഫ്രാൻസ് എത്തിയത്.
ഡേവിഡ് വില്ലയുടെ പെനാൽറ്റി ഗോളിലൂടെ സ്പെയിനാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ഫ്രാങ്ക് റിബെറിയിലൂടെ ഫ്രാൻസ് സമനില പിടിച്ചു.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിൽ പാട്രിക് വിയേര ഫ്രാൻസിനെ മുന്നിലെത്തിക്കുകയും പിന്നാലെ സിനദിൻ സിദാൻ വിജയമുറപ്പിച്ച മൂന്നാം ഗോൾ നേടുകയും ചെയ്തു.
3. എംബാപ്പെയുടെ കരുത്തിൽ നേഷൻസ് ലീഗ്
2021 യുവേഫ നേഷൻസ് ലീഗ് ഫൈനൽ: സ്പെയിൻ 1 - 2 ഫ്രാൻസ്
കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ മിലാനിൽ നടന്ന ഫൈനലിൽ മൈക്കൽ ഒയാർസബാലിലൂടെ ലൂയിസ് എൻറിക്വെയുടെ സ്പെയിനാണ് ആദ്യം ലീഡ് എടുത്തത്.
എന്നാൽ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ റയൽ മാഡ്രിഡ് താരം കരീം ബെൻസെമ, കൈലിയൻ എംബാപ്പെയുടെ അസിസ്റ്റിൽ ഫ്രാൻസിന് സമനില സമ്മാനിച്ചു.
പിന്നീട് എംബാപ്പെ തന്നെ ഫ്രാൻസിന്റെ വിജയഗോളും നേടി. ദിദിയർ ദെഷാംപ്സിന് കീഴിൽ ഫ്രാൻസ് നേടുന്ന രണ്ടാമത്തെ പ്രധാന കിരീടമായിരുന്നു ഇത്.
4. ലമീൻ യമാലിന്റെ മാന്ത്രിക ഗോൾ
യൂറോ 2024 സെമിഫൈനൽ: സ്പെയിൻ 2 - 1 ഫ്രാൻസ്
ഈ ലോകകപ്പിൽ കാണുന്ന ഫ്രഞ്ച് പടയായിരുന്നില്ല കഴിഞ്ഞ യൂറോ കപ്പിൽ. അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് ഗോളുകൾ മാത്രം നേടി തികച്ചും വിരസമായ ശൈലിയിലാണ് ഫ്രാൻസ് അന്ന് സെമിയിലെത്തിയത്.
സെമിഫൈനലിന്റെ തുടക്കത്തിൽ തന്നെ റൻഡാൽ കോളോ മുവാനിയിലൂടെ ഫ്രാൻസ് ലീഡ് നേടി. എന്നാൽ തന്റെ പതിനേഴാം ജന്മദിനത്തിന് നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ലമീൻ യമാൽ തൊടുത്ത മനോഹരമായ ഒരു ലോങ് റേഞ്ചർ ഗോളിലൂടെ സ്പെയിൻ സമനില പിടിച്ചു.
തൊട്ടുപിന്നാലെ ഡാനി ഓൽമോ സ്പെയിന്റെ വിജയഗോളും നേടി. പിന്നീട് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് സ്പെയിൻ കിരീടമുയർത്തുകയും ചെയ്തു.
5. ഒൻപത് ഗോളുകൾ പിറന്ന ആവേശപ്പോരാട്ടം
2025 യുവേഫ നേഷൻസ് ലീഗ് സെമിഫൈനൽ: സ്പെയിൻ 5 - 4 ഫ്രാൻസ്
കഴിഞ്ഞ വർഷം ജൂണിൽ സ്റ്റുട്ട്ഗർട്ടിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോൾമഴയാണ് ആരാധകർ കണ്ടത്. നിക്കോ വില്യംസ്, മൈക്കൽ മെറീനോ, പെദ്രി, ലമീൻ യമാൽ എന്നിവരുടെ ഗോളുകളിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്പെയിൻ 4-0 ന് മുന്നിലായിരുന്നു.
തുടർന്ന് പെനാൽറ്റിയിലൂടെ എംബാപ്പെ ഫ്രാൻസിനായി ഒരു ഗോൾ മടക്കിയെങ്കിലും യമാൽ സ്പെയിന്റെ അഞ്ചാം ഗോളും നേടി (5-1).
എന്നാൽ അവസാന നിമിഷങ്ങളിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ഫ്രാൻസ്, രായൻ ചെർക്കി, കോളോ മുവാനി എന്നിവരിലൂടെയും ഒരു ഓൺ ഗോളിലൂടെയും സ്കോർ 5-4 ലേക്ക് എത്തിച്ചു. എങ്കിലും നേരിയ വ്യത്യാസത്തിൽ സ്പെയിൻ വിജയം കൈക്കലാക്കുകയായിരുന്നു.











0 comments