print edition ബലേ... ബലോഗന്‍

ന്യൂയോർക്ക്: നൈജീരിയൻ ദന്പതികളുടെ മകനായി അമേരിക്കയിൽ ജനനം. കളി പഠിക്കാൻ ലണ്ടനിലെത്തി. അവിടെ ഇംഗ്ലണ്ടിന്റെ യൂത്ത് ടീമിൽ തിളങ്ങി. വീണ്ടും ജന്മനാട്ടിലേക്ക് മടക്കം. ഇപ്പോൾ ലോകകപ്പിൽ അരങ്ങേറ്റം. ആദ്യ കളിയിൽ ഇരട്ടഗോൾ. നാട്ടിലേക്ക് മടങ്ങുമ്പോൾ ഫൊളാരിൻ ബലോഗൻ ഇങ്ങനെ ഒരു നിമിഷം പ്രതീക്ഷിച്ചിരുന്നില്ല. 1930ലെ പ്രഥമലോകകപ്പിന് ശേഷം അമേരിക്കയ്ക്കായി ഒരു മത്സരത്തിൽ രണ്ട് ഗോൾ നേടുന്ന ആദ്യതാരമായ മുന്നേറ്റക്കാരൻ ഒറ്റക്കളിയോടെ ഹീറോയായി.
ഇംഗ്ലണ്ടിൽ അഴ്‌സണൽ ക്ലബ്ബിന്റെ കളിക്കാരനായിരുന്നു. കൂടുതൽ അവസരങ്ങൾ തേടി 2023ൽ അമേരിക്കയിലേക്ക് മടങ്ങുന്നത്. ആ വർഷം അമേരിക്കയുടെ കോൺകാകാഫ് നാഷണൽ ലീഗ് നേട്ടത്തിൽ പ്രധാന പങ്ക്‌വഹിച്ചു. ഫൈനലിൽ ഗോൾ നേടിയതോടെ ആരാധകർക്കിടയിൽ താരമായി.
ലോകകപ്പിലെ ആദ്യമത്സരത്തിൽ പരാഗ്വേയെ തകർത്തപ്പോൾ ആതിഥേയർക്കായി രണ്ട് ഗോളും പിറന്നത് ഇരുപത്തിനാലുകാരന്റെ കാലിൽ നിന്നായിരുന്നു. ഇൗ ലോകകപ്പിലെ ആദ്യ ഇരട്ടഗോളും ബലോഗന്റെ പേരിലായി. ‘ഇതൊരു സ്വപ്നതുല്യമായ രാവാണ്, ഇൗ നിമിഷം പൂർണമായി ഉൾക്കൊള്ളാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോകകപ്പിലെ അരങ്ങേറ്റം ഗോളോടെ തുടങ്ങണമെന്ന് സ്വപ്‌നം കണ്ടിരുന്നു. ഇത് പ്രതീക്ഷിച്ചതിലും അപ്പുറമാണ്’– മത്സരത്തിന് ശേഷം ബലോഗൻ പ്രതികരിച്ചു. നിലവിൽ ഫ്രഞ്ച് ക്ലബ് മൊണോക്കോയുടെ താരമാണ്.










0 comments