FIFA WORLDCUP 2026
ഇംഗ്ലണ്ടിന് നെഞ്ചിടിപ്പായി ഹാലണ്ട്

മയാമി
: ഇംഗ്ലണ്ടും നോർവെയും ലോകകപ്പ് സെമിഫൈനൽ ബർത്ത് ഉറപ്പിക്കാൻ നേർക്കുനേർ. മയാമിയിലെ ഹാർഡ് റോക്ക് സ്‌റ്റേഡിയത്തിൽ നാളെ പുലർച്ചെ 2.30നാണ് മത്സരം.
പ്രീ ക്വാർട്ടറിൽ ആതിഥേയരായ മെക്‌സിക്കോയെ 3–2ന് മറികടന്നാണ് ഇംഗ്ലണ്ട് എത്തുന്നത്. അഞ്ച് തവണ ലോകകപ്പുയർത്തിയ ബ്രസീലിനെ 2–1ന് മടക്കിയാണ് നോർവെ കുതിച്ചത്.
നിർണായക പോരിനിറങ്ങുന്പോൾ പ്രതിരോധ താരം ജറേൽ ക്വാൻസയുടെ സേവനം ഇംഗ്ലണ്ടിന് ലഭിക്കില്ല. മെക്‌സിക്കോയ്‌ക്കെതിരെ ചുവപ്പ് കാർഡ് കിട്ടിയതോടെ രണ്ട് കളിയിൽ സസ്‌പെൻഷനുണ്ട്. മധ്യനിരയിലെ കരുത്തൻ ഡക്ലൻ റൈസ് കളിക്കുന്ന കാര്യവും സംശയത്തിലാണ്.
അണുബാധയെതുടർന്ന് പരിശീലനത്തിന് ഇറങ്ങിയില്ല.
പേശിവലിവ് മൂലം മാർക്ക് ഗുയെയും ക്വാർട്ടറിൽ ഇറങ്ങാനിടയില്ല. നോക്കൗട്ട് മത്സരങ്ങളിൽ ജൂഡ് ബെല്ലിങ്‌ഹാം, ഡക്ലൻ റൈസ്, നിക്കോ ഒറെയ്‌ലി, മാർക്ക് ഗുയെ എന്നിവർക്ക് മഞ്ഞക്കാർഡ് കിട്ടിയതും തലവേദനയാണ്. ആർക്കെങ്കിലും നോർവെയ്‌ക്കെതിരെ മഞ്ഞകാർഡ് കിട്ടിയാൽ അടുത്ത കളിയിൽ പുറത്തിരിക്കേണ്ടി വരും. ആറ് ഗോളുമായി കുതിക്കുന്ന ക്യാപ്‌റ്റൻ ഹാരി കെയ്‌നിന്റെ ചിറകിലേറിയാണ് ഇംഗ്ലീഷ് മുന്നേറ്റം. നാല് ഗോൾ നേടിയ ബെല്ലിങ്‌ഹാമും ഫോമിലാണ്.
ലോകകപ്പിൽ ആദ്യമായി ക്വാർട്ടറിലെത്തിയ നോർവെ, സൂപ്പർ താരം എർലിങ് ഹാലണ്ടിന്റെ മികവിലാണ് മുന്നേറുന്നത്. ടീം ഇതുവരെ നേടിയ 12ൽ 7 ഗോളും നേടിയത് ഹാലണ്ടാണ്.
ക്യാപ്‌റ്റൻ മാർട്ടിൻ ഒദേഗാർഡും അന്റോണിയോ നൂസയും ഹാലണ്ടിന് പിന്തുണയേകുന്നു. പ്രതിരോധ നിരയിലെ പാളിച്ചയാണ് ടീം നേരിടുന്ന പ്രതിസന്ധി. അഞ്ച് കളിയിൽ ഒന്പത് ഗോളാണ് നോർവെ വഴങ്ങിയത്. എല്ലാ മത്സരങ്ങളിലും എതിരാളികൾ നോർവെ പോസ്‌റ്റിൽ പന്തെത്തിച്ചു. പ്രതിരോധത്തിലെ പോരായ്‌മ പരിഹരിച്ചില്ലെങ്കിൽ മികച്ച മുന്നേറ്റ നിരയുള്ള ഇംഗ്ലണ്ടിനെ തടയാനാകില്ല.











0 comments