print edition കേപ് ഒരു നക്ഷത്രം

ടെക്‌സാസ്: ലോകകപ്പ് ഫുട്‌ബോളിൽ നവാഗതരായ കേപ് വെർദെയുടെ വീരോചിത പ്രകടനം. മുൻ ചാമ്പ്യൻമാരായ സ്-പെയ്നിനെ ഗോളടിക്കാതെ പിടിച്ചുകെട്ടി. ഗോൾകീപ്പർ വൊസീന്യയുടെ അവിശ്വസനീയ രക്ഷപ്പെടുത്തലുകൾ ആഫ്രിക്കൻ ടീമിന് കരുത്തായി. ഏഴ് തവണ ഗോളെന്നുറച്ച ഷോട്ടുകൾ നാൽപ്പതുകാരൻ തട്ടിയകറ്റി.
ജർമനിയും സ്വീഡനും ഗോളൊഴുക്കിയപ്പോൾ ജപ്പാനും നെതർലൻഡ്‌സും തമ്മിലുള്ള ആവേശക്കളി 2–2 സമനിലയിൽ അവസാനിച്ചു. ലാറ്റിനമേരിക്കയിൽനിന്നെത്തിയ ഇക്വഡോറിനെ ഒറ്റ ഗോളിന് തീർത്ത് ഐവറി കോസ്റ്റ് ആഫ്രിക്കയുടെ കരുത്ത് കാണിച്ചു. നവാഗതരായ കുറസാവോയ്‌ക്കെതിരെയാണ് ജർമനി 7–1ന്റെ ജയം സ്വന്തമാക്കിയത്. ലോകകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമായ കുറസാവോ ആദ്യ മത്സരത്തിൽതന്നെ മുദ്ര പതിപ്പിച്ചു. ഒരു ഘട്ടത്തിൽ 1–1ന് ഒപ്പമെത്താനായി. ലിവാനോ കൊമെനെൻസിയയാണ് കരീബിയൻ ദ്വീപുകാരുടെ ആദ്യ ലോകകപ്പ് ഗോൾ നേടിയത്.
യോഗ്യതാ റൗണ്ടിൽ ഒറ്റ ഗോളും വഴങ്ങാതെയെത്തിയ ടുണീഷ്യയെ 5–1നാണ് സ്വീഡൻ തകർത്തത്. ടുണീഷ്യൻ വംശജനായ യാസിൻ അയാരി സ്വീഡന് വേണ്ടി ഇരട്ടഗോൾ നേടി. ജപ്പാൻ രണ്ട് തവണ പിന്നിൽപ്പോയശേഷമാണ് ഡച്ചുകാരെ തളച്ചത്. കെയ്‌തോ നകാമുറയും ദയ്‌ചി കമാഡയും ജപ്പാനായി ഗോളടിച്ചു. ഡച്ചിന്റെ ഗോൾ വിർജിൽ വാൻ ഡിക്കും ക്രിസെൻസിയോ സമ്മർവില്ലെയുമാണ് നേടിയത്. നിലവിലെ റണ്ണറപ്പായ ഫ്രാൻസ് ഇന്ന് സെനെഗലുമായി ഏറ്റുമുട്ടും. ചാന്പ്യൻമാരായ അർജന്റീന ബുധനാഴ്‌ച രാവിലെ അൾജീരിയയെ നേരിടും.










0 comments