print edition മോഡ്രിച്ച് x റൊണാൾഡോ; ആരുടെ കളം

ലൂക്കാ മോഡ്രിച്ച് (ഇടത്), ക്രിസ്റ്റ്യാനോ റൊണാൾഡോ(വലത്)
ടൊറന്റോ: ലോകകപ്പ് ആവേശം വാനോളമുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ– ലൂക്കാ മോഡ്രിച്ച് മുഖാമുഖം. റൗണ്ട് ഓഫ് 32ൽ നാളെ പുലർച്ചെ 4.30നാണ് യൂറോപ്യൻ വന്പൻമാരായ പോർച്ചുഗലും ക്രൊയേഷ്യയും പോരിനിറങ്ങുന്നത്.
ഗ്രൂപ്പ് ‘കെ’യിൽ കൊളംബിയക്ക് പിന്നിൽ രണ്ടാമതായാണ് പോർച്ചുഗൽ നോക്കൗട്ടിലെത്തിയത്. ഉസ്‌ബെക്കിസ്ഥാനെതിരെ ഇരട്ട ഗോൾ നേടിയ റൊണാൾഡോ മറ്റ് കളികളിൽ മങ്ങി. പ്രതിരോധം മുതൽ മുന്നേറ്റംവരെ ലോകോത്തര താരങ്ങൾ അണിനിരക്കുന്പോഴും അതിനൊത്ത പ്രകടനം പുറത്തെടുക്കാൻ പറങ്കികൾക്കാകുന്നില്ല.
റൂബെൻ ഡയസ് നയിക്കുന്ന പ്രതിരോധ നിര കൊളംബിയക്കെതിരെ വെള്ളം കുടിച്ചു. ഗോൾകീപ്പർ ദ്യോഗോ കോസ്‌റ്റയുടെ മിന്നും ഫോം ടീമിന് തുണയാകും.
ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 4–2ന് പരാജയപ്പെട്ട ശേഷം രണ്ട് തുടർജയങ്ങളുമായി ശക്തമായ തിരിച്ചുവരവാണ് ക്രൊയേഷ്യ നടത്തിയത്. ലൂക്കാ മോഡ്രിച്ച് നയിക്കുന്ന മധ്യനിര തന്നെയാണ് കരുത്ത്. മൂന്ന് കളിയിൽ അഞ്ച് ഗോൾ വഴങ്ങിയ പ്രതിരോധ നിര പോർച്ചുഗലിന്റെ ശക്തമായ ആക്രമണങ്ങളെ എങ്ങനെ ചെറുക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ടീമിന്റെ മുന്നേറ്റം.











0 comments