print edition ട്രംപ് ഇടപെട്ടു; വിലക്ക് നീക്കി ഫിഫ

ഫൊളാരിൻ ബലോഗൻ
വാഷിങ്‌ടൺ: സെർബിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയ അമേരിക്കൻ സ്‌ട്രൈക്കർ ഫൊളാരിൻ ബലോഗന്റെ മത്സരവിലക്ക് ഫിഫ മരവിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലാണ് കാരണം.
ഇതോടെ ബൽജിയത്തിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ കളിക്കുന്നതിനുള്ള വിലക്ക് നീങ്ങി. ഇൗ ആവശ്യമുന്നയിച്ച് ട്രംപ് മൂന്ന് തവണ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ വിളിച്ചിരുന്നു. ഫി-ഫ തീരുമാനത്തെ ട്രംപ് സ്വാഗതം ചെയ്‌തു.
ഫിഫയുടെ തീരുമാനം അതിശയിപ്പിക്കുന്നതാണെന്നും ഇതിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും ബൽജിയം ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. ഫിഫ ഓഫീസിൽ ജൂലൈ അഞ്ചാണ് ഏപ്രിൽ ഫൂളെന്ന് അറിയില്ലായിരുന്നെന്ന് ബൽജിയം പരിശീലകൻ റൂഡി ഗാർഷ്യ പരിഹസിച്ചു.
ഫിഫ അച്ചടക്ക സമിതിയുടെ 27-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ താത്കാലികമായി മരവിപ്പിച്ചത്. ലോകകപ്പിൽ മൂന്ന് ഗോൾ നേടിയ ബലോഗന്റെ കരുത്തിലാണ് അമേരിക്കയുടെ മുന്നേറ്റം. റൗണ്ട് ഓഫ് 32ൽ ബോസ്‌നിയൻ താരം താരിക് മുഹരമോവിച്ചിനെ ഫൗൾ ചെയ്തതിന് ‘വാർ’ പരിശോധനയ്‌ക്ക് ശേഷമാണ് ബലോഗനെ പുറത്താക്കിയത്. ഒരു കളിയിൽ വിലക്കും വന്നു.
ഫുട്‌ബോളിനെക്കുറിച്ച് ഒട്ടും അറിവില്ലാത്ത ട്രംപും ഇൻഫാന്റിനോയും എല്ലാത്തിനെയും സംശയത്തിന്റെ നിഴലിലാക്കുകയാണെന്ന് ജർമൻ പരിശീലകൻ യുർഗൻ ക്ലോപ് പ്രതികരിച്ചു. ‘ഇത് ഞങ്ങളുടെ കളിയാണ്, അവരുടേതല്ല’– ക്ലോപ് പറഞ്ഞു. ഫിഫ തീരുമാനം അപൂർവ്വവും ന്യായീകരിക്കാനാവാത്തതുമാണെന്ന് യൂറോപ്യൻ ഫുട്‌ബോൾ ഭരണസമിതിയായ യുവേഫ വ്യക്തമാക്കി. ഫുട്ബോളിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഇടപെടലാണുണ്ടായതെന്ന് ഫിഫ മുൻ പ്രസിഡന്റ് സെപ് ബ്ലാറ്റർ പറഞ്ഞു.











0 comments