പിരിച്ചുവിട്ടത് റദ്ദാക്കിയെന്ന് കനറാ ബാങ്ക് ജീവനക്കാരി

കണ്ണൂർ അന്യായമായ പിരിച്ചുവിടലിനെതിരെ കോടതിയിൽനിന്ന് അനുകൂല വിധി നേടി കനറാ ബാങ്ക് ജീവനക്കാരി. മംഗളൂരു സർക്കിളിൽ ലോ ഓഫീസറായിരുന്ന ചൊവ്വ കീഴുത്തള്ളി സ്വദേശി പ്രിയംവദക്കാണ് ഹൈക്കോടതി വിധി അനുകൂലമായത്. ഉന്നത ഉദ്യോഗസ്ഥരുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ജോലിയിൽനിന്ന് പിരിച്ചുവിട്ടതാണെന്ന് പ്രിയംവദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സസ്‌പെൻഡ് ചെയ്‌ത കാലംമുതലുള്ള കുടിശ്ശിക ശമ്പളത്തോടെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ജസ്റ്റിസ് എസ് ഇൗശ്വരന്റെ വിധിയിൽ പറയുന്നു. മംഗളൂരു സർക്കിൾ ഓഫീസിൽ ജോലി ചെയ്‌തിരുന്ന സമയത്താണ് ക്രമക്കേട് കണ്ടെത്തിയത്. സിബിഐ, സിവിസി എന്നിവിടങ്ങളിൽ പരാതിപ്പെട്ടു. ഇതേതുടർന്ന് കോഴിക്കോട് സർക്കിൾ ഓഫീസിലേക്ക് സ്ഥലം മാറ്റി. പിന്നീട് കള്ളപ്പരാതിയിൽ സസ്‌പെൻഡ് ചെയ്യുകയും ബാങ്കിലെ ഒരു മാനേജരെ ഡിപ്പാർട്‌മെന്റൽ എൻക്വയറി ഓഫീസറായി നിയമിച്ച് ആരോപണങ്ങൾ ശരി എന്നുവരുത്തി പിരിച്ചുവിടുകയുമായിരുന്നു എന്നാണ് പ്രിയംവദ പറയുന്നത്. വാർത്താസമ്മേളനത്തിൽ ബന്ധുക്കളായ എ എം കാർത്തികേയൻ, കെ കെ അനിത എന്നിവരും പങ്കെടുത്തു.









0 comments