വൻകരകളേ വണങ്ങൂ... ട്രിയോൻഡ വരികയാണ്

ന്യൂയോർക്ക്: വൻകരകളും മഹാസമുദ്രങ്ങളും താണ്ടി ‘ട്രിയോൻഡ’ എത്തുന്നു. ലോകകപ്പ് ഫുട്‌ബോളിന്റെ ഒൗദ്യോഗിക പന്താണ് ട്രിയോൻഡ. മൂന്ന് തിരമാലകൾ എന്നാണർഥം. മൂന്ന് രാജ്യങ്ങൾ സംയുക്തമായി വേദിയാകുന്ന ആദ്യ ലോകകപ്പാണിത്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവരാണ് ആതിഥേയർ. വ്യാഴം രാത്രി 12.30ന് കിക്കോഫ്. ഉദ്‌ഘാടനമത്സരത്തിൽ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും മെകിസ്‌ക്കോ സിറ്റി സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടും.
ഇത്തവണ 48 ടീമുകൾ അണിനിരക്കുന്നതാണ് പ്രധാന മാറ്റം. 16 സ്‌റ്റേഡിയങ്ങളിലായി 39 ദിവസം 104 മത്സരങ്ങളുണ്ട്. ജൂലൈ 19ന് അമേരിക്കയിലെ ന്യൂജഴ്‌സി മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിലാണ് ഫൈനൽ. ലയണൽ മെസിയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും നെയ്‌മറും ലൂക്കാ മോഡ്രിച്ചും കളിക്കുന്ന അവസാന ലോകകപ്പാകും ഇതാകും. മെസിക്കും റൊണാൾഡോയ്‌ക്കും മെക്‌സിക്കൻ ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവയ്‌ക്കും ആറാം ലോകകപ്പാണ്.
അർജന്റീനയാണ് നിലവിലെ ചാമ്പ്യൻമാർ. കഴിഞ്ഞ തവണ ഖത്തറിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ 4–2ന് തോൽപ്പിക്കുകയായിരുന്നു. ഫ്രാൻസ്, ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട്, സ്‌പെയ്‌ൻ, നെതർലൻഡ്‌സ്, ജർമനി ടീമുകളും ഇത്തവണ കിരീടപ്രതീക്ഷയിലാണ്.
മത്സരങ്ങൾ 90 ശതമാനവും ഇന്ത്യൻ സമയം അർധരാത്രിയിലാണ്. രാത്രി 9.30നും രാവിലെ 9.30നും ഇടയിലാണ് കളികൾ. സീ നെറ്റ്‌വർക്കിന്റെ യുണൈറ്റ് 8 സ്‌പോർട്‌സ് ചാനലിൽ കളി തത്സമയം കാണാം.










0 comments