നീലേശ്വരത്തെ ഓവുചാൽ നിർമാണം എങ്ങുമെത്തിയില്ല

നീലേശ്വരം ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ സർവീസ് റോഡിലെ ഓവുചാൽ നിർമാണം പ്രതിസന്ധിയിൽ. വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴയെ തുടർന്ന് നിർമാണ പ്രവൃത്തി മന്ദഗതിയിലായിരുന്നു. എന്നാൽ ഞായറാഴ്ച തെളിഞ്ഞ കാലാവസ്ഥയായിട്ടും കരാർ കമ്പനി തൊഴിലാളികൾ ജോലിക്കെത്തിയില്ല. സർവീസ് റോഡിലെ ഓവുചാൽ റോഡിന് സമാന്തരമായി നേർദിശയിൽ നിർമിക്കുന്നതിനുപകരം വളഞ്ഞുപുളഞ്ഞ മട്ടിൽ എളുപ്പപ്പണിയിൽ അശാസ്‌ത്രീയമായാണ് ഓവുചാൽ നിർമിക്കുന്നത്. ഇതിനെതിരെ നാട്ടുകാർ രംഗത്തെത്തിയിരുന്നു. കരാർ കന്പനിയായ മേഘയുടെ നിർമാണമാകട്ടെ ഒച്ചിഴയുന്ന വേഗതയിലും. പത്തു ദിവസത്തിലായി പണി തുടങ്ങിയിട്ട്. പ്രവൃത്തി ഇപ്പോഴും തുടങ്ങിയേടത്തുതന്നെ. പയ്യന്നൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലെ ഓവുചാൽ നിർമാണത്തിലാണ് ഏറെ പരാതി. പ്രവൃത്തിയുടെ മേൽനോട്ടത്തിന് സൂപ്പർവൈസർമാർ പോലുമില്ലാത്ത അവസ്ഥയാണ്. കൂടുതൽ തൊഴിലാളികളെ കൊണ്ടുവന്ന് ഞായറാഴ്ച ഉൾപ്പെടെ പണിയെടുക്കണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ പണിതീർക്കണമെന്നും ആർഡിഒ സ്ഥലം സന്ദർശിച്ച് നിർദ്ദേശം നൽകിയിട്ടും കരാർ കമ്പനി ഗൗനിച്ചിട്ടില്ല. ഓവുചാലിന് കുഴിയെടുത്ത ഭാഗത്ത് കനത്ത മഴയിൽ വെള്ളം കെട്ടിനിൽക്കുന്നത് മത്സ്യമാർക്കറ്റുൾപ്പെടെയുള്ള സ്ഥലത്തേക്കുള്ളവഴിയും തടസപ്പെടുത്തുന്നു. വൈദ്യുതി തൂണുകൾ മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും കെഎസ്ഇബിയും മെല്ലെപ്പോക്കിലാണ്. വരും ദിവസങ്ങളിൽ മഴ കനക്കുമെന്നതിനാൽ ഓവുചാൽ നിർമാണം ഇനിയും നീണ്ടു പോയേക്കാമെന്ന ആശങ്കയിലാണ് നാട്ടുകാർ.









0 comments