print edition ലോകകപ്പ് ഫുട്ബോൾ ഫൈനൽ വിവാദം; വടിയെടുത്ത് ഫിഫ

സൂറിച്ച്: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനുശേഷമുള്ള സംഘർഷത്തിൽ അർജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയെടുത്ത് രാജ്യാന്തര ഫുട്‌ബോൾ സംഘടനയായ ഫി-ഫ. മൂന്ന് കോടി രൂപ പിഴയിട്ടു. കൂടാതെ അർജന്റീന താരങ്ങളായ ലിയാൻഡ്രോ പരെദെസിന് പത്ത് കളിയിലും നാഹുവേൽ മൊളീനയ്‌ക്ക് ഏഴ് കളിയിലും വിലക്കേർപ്പെടുത്തി. ഇരുവരും 86 ലക്ഷം രൂപ വീതം പിഴയും അടയ്‌ക്കണം.
തിയാഗോ അൽമാഡയ്‌ക്ക് ഒന്നും സഹപരിശീലകൻ റോബർട്ടോ അയാളയ്‌ക്ക് മൂന്നും മത്സരവിലക്കുണ്ട്. സ്‌പാനിഷ് താരം ഗാവി ഒരു കളിയിലും പുറത്തിരിക്കണം. മൂവരും 28 ലക്ഷം രൂപ വീതം പിഴ നൽകണം.
ജൂലൈ 20ന് നടന്ന ഫൈനലിനുശേഷമാണ് സംഘർഷമുണ്ടായത്. സ്‌പാനിഷ് താരത്തിന്റെ വയറ്റിൽ അർജന്റീനയുടെ നഹുവേൽ മോളീന ഇടിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. സ്‌പെയ്‌ൻ കളിക്കാർ ഇതിനെതിരെ പ്രതികരിച്ചപ്പോൾ പരെദെസ് എതിർതാരങ്ങളായ എറിക് ഗാർഷ്യയെ ചവിട്ടി വീഴ്‌ത്തുകയും യുവതാരം ഗാവിയെ കഴുത്തിന് പിടിച്ച് തള്ളി നിലത്തിടുകയും ചെയ്‌തു. മൊളീനയും അൽമാഡയും അയാളയും ഒപ്പം ചേർന്നു. ഫിഫ അച്ചടക്ക സമിതിയാണ് അന്വേഷണത്തിനുശേഷം ശിക്ഷ വിധിച്ചത്.
ഗുരുതര അച്ചടക്കലംഘനമാണ് നടത്തിയതെന്ന് കണ്ടെത്തി. അർജന്റീന ഫുട്‌ബോൾ അസോസിയേഷനാണ് മൂന്ന് കോടി രൂപ അടയ്‌ക്കേണ്ടത്. വിവിധ തരം കുറ്റങ്ങളാണുള്ളത്. സെമി മത്സരത്തിനുശേഷം രാഷ്‌ട്രീയ ബാനർ ഉയർത്തിയതുൾപ്പെടെ ഇതിലുണ്ട്. പിഴ കൂടാതെ സ്വന്തംതട്ടകത്തിൽ നടക്കുന്ന അടുത്ത രണ്ട് മത്സരങ്ങളിലും പകുതി കാണികളെ മാത്രം പ്രവേശിക്കാവു എന്ന നടപടിയുമുണ്ട്.










0 comments