ad
Deshabhimani

ലോകകപ്പിലെ ട്രംപ് കളി; അച്ചടക്ക സമിതിയെ നോക്കുകുത്തിയാക്കി ഫിഫ പ്രസിഡന്റ്

DONALD TRUMP AND INFANTINO
വെബ് ഡെസ്ക്

Published on Jul 13, 2026, 02:03 PM | 1 min read

ലണ്ടൻ: ഫിഫ ലോകകപ്പിൽ അമേരിക്കൻ സ്ട്രൈക്കർ ഫലൊറിൻ ബലോഗന്റെ ഒരു മത്സരത്തിലെ വിലക്ക് നീക്കിയതിന് പിന്നിൽ അച്ചടക്ക സമിതിയെ പൂർണ്ണമായും നോക്കുകുത്തിയാക്കിയുള്ള അട്ടിമറിയെന്ന് സൂചന.


ഫിഫയുടെ 18 അംഗ ഡിസിപ്ലിനറി കമ്മിറ്റിയിലെ മറ്റു 17 അംഗങ്ങളോടും യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഈ വിചിത്രമായ തീരുമാനമെടുത്തതെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ദി ടൈംസ്' റിപ്പോർട്ട് ചെയ്തു.


കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൽ കമാലി വ്യക്തിപരമായി എടുത്ത തീരുമാനമാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സാധാരണയായി ഇത്തരം ഉയർന്ന പ്രൊഫൈലുള്ള കേസുകളിലോ സങ്കീർണ്ണമായ വിഷയങ്ങളിലോ മൂന്നംഗ പാനലോ അല്ലെങ്കിൽ പ്രത്യേക ഉപസമിതിയോ ചേർന്നാണ് അന്തിമ തീരുമാനമെടുക്കാറുള്ളത്.


എന്നാൽ നിലവിലെ ലോകകപ്പ് ടൂർണമെന്റ് പുരോഗമിക്കവെ, എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തി ഫിഫ ചെയർമാൻ ഇത്തരമൊരു ഏകപക്ഷീയമായ തീരുമാനമെടുത്തത് കായിക ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ തലവൻ ജിയാനി ഇൻഫാന്റിനോയെ നേരിട്ട് ഫോണിൽ വിളിച്ച് ബലോഗന്റെ ചുവപ്പ് കാർഡ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചെയർമാന്റെ ഈ അടിയന്തര ഇടപെടൽ.


ഈ ലോകകപ്പിൽ ഇതുവരെ കളിത്തിരക്കിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ 14 കളിക്കാരിൽ ഇത്തരമൊരു അത്യപൂർവ്വ ഇളവ് ലഭിച്ച ഏക താരം ബലോഗൻ മാത്രമാണ്.


ബാക്കി 13 കളിക്കാരും ലോകകപ്പിലെ അടുത്ത മത്സരങ്ങളിലോ, അല്ലെങ്കിൽ ടീം പുറത്തായ സാഹചര്യത്തിൽ ടൂർണമെന്റിന് ശേഷമുള്ള രാജ്യാന്തര മത്സരങ്ങളിലോ തങ്ങളുടെ സസ്പെൻഷൻ കാലാവധി കൃത്യമായി പൂർത്തിയാക്കേണ്ടതുണ്ട്.


ഫിഫയുടെ ഈ ഇരട്ടത്താപ്പിനും സുതാര്യതയില്ലായ്മയ്ക്കുമെതിരെ മറ്റ് ഫുട്ബോൾ ഫെഡറേഷനുകളും ആരാധകരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home