ടോട്ടനം ഹോട്‌സ്പർ തകർച്ചയിൽ, വോൾവ്‌സ് പുറത്തേക്ക്; പ്രീമിയർ ലീഗിൽ റെലഗേഷൻ പോരാട്ടം കടുക്കുന്നു

ടീം വെസ്റ്റ് ഹാം യുണൈറ്റഡ്
ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾ പുതിയ വഴിത്തിരിവിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം-ക്രിസ്റ്റൽ പാലസ് പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെ വോൾവ്‌സ് പ്രീമിയർ ലീഗിൽ നിന്നും പുറത്തായി. സെൽഹഴ്സ്റ്റ് പാർക്കിലെ സമനില വോൾവ്‌സിനെ രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിലേക്ക് തള്ളിയപ്പോൾ വെസ്റ്റ് ഹാമിന് റെലഗേഷൻ ഭീഷണിയിൽ നിന്ന് നേരിയ ആശ്വാസം ലഭിച്ചു. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള വോൾവ്‌സിന് ഇനി അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കെ വെസ്റ്റ് ഹാമിനെ മറികടക്കാൻ സാധിക്കില്ലെന്ന് ഉറപ്പായി.
എട്ട് സീസണുകൾക്ക് ശേഷമാണ് വോൾവ്‌സ് പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെടുന്നത്. സീസണിലെ 33 മത്സരങ്ങളിൽ വെറും മൂന്ന് വിജയങ്ങൾ മാത്രമാണ് അവർക്ക് നേടാനായത്. വിറ്റർ പെരേരയ്ക്ക് കീഴിൽ തുടങ്ങിയ സീസൺ നവംബറിൽ അദ്ദേഹത്തിന്റെ പുറത്താക്കലിലേക്കും പിന്നീട് എഡ്വേർഡ്‌സിന്റെ കീഴിലുള്ള പരാജയങ്ങളിലേക്കും നീങ്ങി. വോൾവ്‌സിനൊപ്പം രണ്ടാം സ്ഥാനത്തുള്ള ബേൺലിയും പുറത്താകലിന്റെ വക്കിലാണ്. ബുധനാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തോറ്റാൽ ബേൺലിയുടെ പുറത്താകലും ഉറപ്പാകും.
അതേസമയം, പ്രമുഖ ക്ലബ്ബായ ടോട്ടനം ഹോട്‌സ്പർ വൻ പ്രതിസന്ധിയിലാണ്. സമനിലയോടെ വെസ്റ്റ് ഹാം ടോട്ടനത്തേക്കാൾ രണ്ട് പോയിന്റ് മുന്നിലെത്തി. 1977-78 സീസണിന് ശേഷം ടോട്ടനം ഇതുവരെ രണ്ടാം ഡിവിഷനിലേക്ക് പോയിട്ടില്ല. എന്നാൽ ഡിസംബർ മുതൽ 15 മത്സരങ്ങളിൽ ജയിക്കാൻ കഴിയാത്തതും പുതിയ പരിശീലകൻ റോബർട്ടോ ഡി സെർബിക്ക് കീഴിൽ ആദ്യ രണ്ട് മത്സരങ്ങളിലും പോയിന്റ് നഷ്ടമായതും ടീമിന് വലിയ തിരിച്ചടിയായി. അഞ്ച് മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ വെസ്റ്റ് ഹാമുമായുള്ള പോരാട്ടം ടോട്ടനത്തിന് നിർണായകമാകും.
നൂനോ എസ്പിരിറ്റോ സാന്റോയ്ക്ക് കീഴിൽ വെസ്റ്റ് ഹാം മികച്ച പ്രകടനമാണ് ജനുവരിക്ക് ശേഷം നടത്തുന്നത്. അവസാന ഒമ്പത് ദിവസത്തിനിടെ വോൾവ്‌സിനെ തകർത്തതും പാലസിനെതിരെ പോയിന്റ് നേടിയതും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. സീസൺ അവസാനിക്കാൻ ഇനിയും മത്സരങ്ങൾ ബാക്കിയുണ്ടെന്നും പോരാട്ടം കടുക്കുമെന്നും വെസ്റ്റ് ഹാം പരിശീലകൻ നൂനോ പ്രതികരിച്ചു.









0 comments