print edition ബെസ്റ്റ് ബംഗാൾ

ഇന്റർ കാശിക്കെതിരെ ഈസ്റ്റ് ബംഗാളിന്റെ വിജയഗോൾ നേടിയ മുഹമ്മദ് റാഷിദിന്റെ ആഹ്ലാദം
കൊൽക്കത്ത: ഇൗസ്‌റ്റ് ബംഗാൾ പുതു ചരിത്രം കുറിച്ചു.
ഇന്റർ കാശിയെ ആവേശപ്പോരിൽ 2–1ന് കീഴടക്കി ആദ്യമായി ഐഎസ്‌എൽ ഫുട്‌ബോളിൽ ജേതാക്കളായി. കൊൽക്കത്ത കിഷോർ ഭാരതി സ്‌റ്റേഡിയത്തിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഓസ്‌കാർ ബ്രുസോൺ നയിച്ച ഇൗസ്‌റ്റ് ബംഗാളിന്റെ തിരിച്ചുവരവ്.
യുസെഫ് എസെജാറി, മുഹമ്മദ് റാഷിദ് എന്നിവർ ഗോളടിച്ചു. 2004ൽ ദേശീയ ഫുട്‌ബോൾ ലീഗായിരുന്ന സമയത്താണ് കൊൽക്കത്തൻ ക്ലബ് അവസാനമായി ചാന്പ്യൻമാരാകുന്നത്. 22 വർഷത്തിനുശേഷം ഐഎസ്‌എല്ലിലൂടെ ഇന്ത്യൻ ഫുട്‌ബോളിൽ ഒരിക്കൽക്കൂടി ഇൗസ്‌റ്റ് ബംഗാൾ വിജയക്കുറി തൊട്ടു. നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് രണ്ടാംസ്ഥാനക്കാരായി.
ഐഎസ്‌എല്ലിലെ അവസാന നാൾ ആവേശകരമായി. സാധ്യതയിൽ ഇൗസ്‌റ്റ് ബംഗാൾ നിൽക്കുന്പോഴും ബഗാനും മുംബൈ സിറ്റിയും പഞ്ചാബ് എ-ഫ്‌സിയും ജംഷഡ്‌പുർ എഫ്‌സിയും ഒപ്പത്തിനൊപ്പം നിന്നു. ഡൽഹിയോട് അവസാന നിമിഷംവരെ പിന്നിൽനിന്ന ബഗാൻ 2–1ന് ജയം നേടിയെങ്കിലും ഗോൾ വ്യത്യാസത്തിൽ രണ്ടാമതായി. മൂന്ന് ചുവപ്പുകാർഡ് കണ്ട കളിയിൽ മുംബൈ രണ്ട് ഗോളിന് പഞ്ചാബിനെ തോൽപ്പിച്ചു. ജംഷഡ്‌പുരിനെ ഒഡിഷ കുരുക്കി (0–0).
ഞെട്ടിപ്പോയ തുടക്കമായിരുന്നു ഇൗസ്‌റ്റ് ബംഗാളിന്. ആൽഫ്രെഡ് പ്ലനാസ് കളിയുടെ തുടക്കത്തിൽ ഇന്റർ കാശിക്കായി വല കുലുക്കി. ഇടവേളയ്‌ക്കുശേഷം ബ്രുസോണും സംഘവും കളി മാറ്റി. മധ്യവരയ്‌ക്ക് പിന്നിൽനിന്നുള്ള ലോങ് പാസ് പിടിച്ചെടുത്ത എസെജാറി ഇന്റർ കാശി ഗോൾ കീപ്പർ ശുഭം ദാസിന്റെ കാലുകൾക്കിടയിലൂടെ പന്ത് തൊടുത്തു. 72–ാം മിനിറ്റിൽ ബിപിൻ സിങ്ങിന്റെ മിന്നുന്ന നീക്കത്തിൽനിന്ന് റാഷിദ് കൊൽക്കത്തക്കാരുടെ വിജയഗോളും സ്വന്തമാക്കി.
മറുവശത്ത്, അവസാന നിമിഷം മൻവീർ സിങ്ങിന്റെയും ജാമി മക്‌ലാരന്റെയും ഗോളിൽ ബഗാൻ ഡൽഹിയെ കീഴടക്കി.
സാന്പത്തിക പ്രതിസന്ധി കാരണം വെട്ടിച്ചുരുക്കിയ ഐഎസ്‌എല്ലിൽ ഇക്കുറി സെമിയും ഫൈനലുമുണ്ടായിരുന്നില്ല. കൂടുതൽ പോയിന്റ് നേടുന്ന ടീം ജേതാക്കളായി. 13 കളിയിൽ 26 പോയിന്റാണ് ഇൗസ്‌റ്റ് ബംഗാളിന്. ഏഴ് ജയവും അഞ്ച് സമനിലയും ഒരു തോൽവിയും. മലയാളി താരം പി വി വിഷ്‌ണു മികച്ച പ്രകടനം സീസണിൽ പുറത്തെടുത്തു. ടി കെ ജെസിനാണ് മറ്റൊരു മലയാളി താരം. ബിനോ ജോർജാണ് സഹപരിശീലകൻ.










0 comments