print edition സിംഹ ഗർജനം

image: fifa.com
ഹൂസ്‌റ്റൺ: ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഗർജിച്ചു.അപമാനത്തിന്റെ ചാരത്തിൽനിന്ന് തീഗോളമായി ഉയർന്നു. വിമർശിച്ചവർക്കുള്ള മറുപടി രണ്ട് തകർപ്പൻ ഗോളുകൾ കൊണ്ട് നൽകി. എഴുതിതള്ളിയവർക്ക് മുന്നിൽ നെഞ്ച് വിരിഞ്ഞുനിന്നു. ക്യാമറകൾക്കുമുന്നിൽ വീറോടെ പറഞ്ഞു– ‘ഞാനിതാ തിരിച്ചെത്തിയിരിക്കുന്നു’.
ലോകകപ്പ് ഫ-ുട്‌ബോളിൽ നവാഗതരായ ഉസ്‌ബെക്കിസ്ഥാനെ അഞ്ച് ഗോളിന് പോർച്ചുഗൽ തകർത്തപ്പോൾ റൊണാൾഡോയായിരുന്നു കുന്തമുന. ആറ് ലോകകപ്പിൽ ഗോളടിക്കുന്ന ആദ്യതാരമെന്ന അനുപമ നേട്ടം. 2006ൽ തുടങ്ങിയ ഗോൾ വേട്ടയ്‌ക്ക് നാൽപ്പത്തൊന്നാം വയസിലും മൂർച്ച കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പോർച്ചുഗൽ ക്യാപ്‌റ്റന്റെ പ്രകടനം. ന്യൂനോ മെൻഡെസും റാ-േഫൽ ലിയാവോയും മറ്റ് ഗോളുകൾ നേടി. ഒരെണ്ണം ഉസ്‌ബെക്ക് ഗോൾകീപ്പർ അബ്‌ദുവോഹിദ് നെമറ്റോവിന്റെ പിഴവുഗോൾ.
ആദ്യ കളിയിൽ കോംഗോയോട് സമനിലയിൽ കുരുങ്ങിയ പോർച്ചുഗൽ ഉസ്‌ബെക്കിനെതിരെ രൗദ്രഭാവം വീണ്ടെടുത്തു. ആറാം മിനിറ്റിൽ ജോയോ കാൻസെലോയുടെ ക്രോസിൽ കാൽവച്ച് റൊണാൾഡോ തുടങ്ങി. 39–ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസ് പിടിച്ചെടുത്ത് അടുത്തത് തൊടുത്തു. പോർച്ചുഗൽ താരങ്ങൾ ക്യാപ്‌റ്റനെ പുണർന്നു. കോംഗോയ്‌ക്കെതിരെ കണ്ട റൊണാൾഡോയായിരുന്നില്ല. ഓരോ നീക്കത്തിലും ഗോൾദാഹം തുടിച്ചു. ബോക്‌സിൽ ഉസ്‌ബെക്ക് പ്രതിരോധം വിറച്ചു. ഹാട്രിക് ഗോളിലേക്കുള്ള ഷോട്ട് ഗോളി തടയുകയായിരുന്നു. 90 മിനിറ്റും പൂർത്തിയാക്കിയാണ് റൊണാൾഡോ കളംവിട്ടത്.










0 comments