എംസിഎഫുകൾക്ക് പുറത്തും മാലിന്യക്കൂന്പാരം പകർച്ചവ്യാധി ഭീഷണിയിൽ പൈവളിഗെ

പൈവളിഗെ ബോളങ്കളയിലെ എംസിഎഫ് നിറഞ്ഞുകവിഞ്ഞ് കെട്ടിടത്തിന് പുറത്തും മാലിന്യം കുന്നുകൂടിയിട്ടും നീക്കംചെയ്യാത്ത പൈവളിഗെ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിതകർമ സേന അംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ വേർതിരിക്കാനായി എത്തിക്കുന്നത് ബോളങ്കളയിലെ പ്രധാന എംസിഎഫിലാണ്. ഇത് ഉൾപ്പെടെ പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായുള്ള എംസിഎഫുകളും നിറഞ്ഞുകവിഞ്ഞിട്ടും മാറ്റാൻ നടപടിയുണ്ടാകുന്നില്ല. പ്ലാസ്‌റ്റിക് കുപ്പികളും കവറുകളും ഉൾപ്പെടെ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുകയാണ്. യുഡിഎഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിയുടെ തെറ്റായ സമീപനം ഒരു നാടിനെയാകെ പകർച്ചവ്യാധി ഭീഷണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ബോളങ്കള എംസിഎഫിന്റെ പരിസരത്തായി താമസിക്കുന്ന കുട്ടികൾ ഉൾപ്പെടെ രണ്ട് ഡസനിലേറെ പേർ പനി ബാധിച്ച് ചികിത്സയിലുണ്ട്. ആരോഗ്യവകുപ്പ് അധികൃതരാകട്ടെ ഇവയൊന്നും കണ്ടില്ലെന്ന മട്ടിലുമാണെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലപൂർവ ശുചീകരണം പൂർണമായും പാളിയ പഞ്ചായത്തുകളിലൊന്നാണിത്. സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ഡ്രൈ ഡേയാകട്ടെ പഞ്ചായത്തിൽ കേവലം പരസ്യ വാചകമായി മാറുകയാണുണ്ടായത്. എംസിഎഫുകളിൽ എത്തിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് കൃത്യമായി സംസ്‌കരിച്ച് ജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഡിവൈഎഫ്‌ഐ മഞ്ചേശ്വരം ബ്ലോക്ക്‌കമ്മിറ്റി ആവശ്യപ്പെട്ടു. മഴ നനഞ്ഞ് കൊതുകൾ പെരുകുന്ന പ്ലാസ്‌റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ അടിയന്തരമായി നീക്കം ചെയ്യാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്നും അല്ലാത്തപക്ഷം ജനങ്ങളെഅണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബ്ലോക്ക് കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു.









0 comments