ad
Deshabhimani

ചെന്നൈയിൻ പൂട്ടി ; ക്ലബ്ബുകളും കളിക്കാരും 
പ്രതിസന്ധിയിൽ

chennaiyin fc
avatar
Sports Desk

Published on Aug 07, 2025, 12:00 AM | 1 min read

ന്യൂഡൽഹി

രണ്ടുതവണ ഐഎസ്എൽ ഫുട്ബോൾ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്സി പ്രവർത്തനങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഇന്ന് ക്ലബ്ബുകളുമായി ചർച്ച നടത്താനിരിക്കെയാണ് ചെന്നൈയിനിന്റെ പ്രഖ്യാപനം. പുതിയ സീസൺ അനിശ്ചിതത്വത്തിലായതോടെ കൂടുതൽ ക്ലബ്ബുകൾ പൂട്ടിടാനുള്ള ഒരുക്കത്തിലാണ്.


ബംഗളൂരു എഫ്സി കളിക്കാരുടെയും ടീം അംഗങ്ങളുടെയും ശമ്പളം മരവിപ്പിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ്, ഒഡിഷ എഫ്സി, മുംബൈ സിറ്റി, ഹൈദരാബാദ് എഫ്സി ടീമുകൾ ഇതുവരെയും പുതിയ സീസണിനായി തയ്യാറെടുപ്പ് തുടങ്ങിയിട്ടില്ല. 


മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഇ‍ൗസ്റ്റ് ബംഗാൾ, ജംഷഡ്പുർ എഫ-്സി, നോർത്ത് ഇ‍ൗസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ്സി, മുഹമ്മദൻസ് ടീമുകൾ സജീവമാണ്. ഇ‍ൗ ആറ് ക്ലബ്ബുകളും ഡ്യുറന്റ് കപ്പിൽ പങ്കെടുക്കുന്നുണ്ട്. താരകൈമാറ്റ ജാലകത്തിലും ഇടപെടുന്നുണ്ട്. ബഗാൻ, ഇ‍ൗസ്റ്റ് ബംഗാൾ, നോർത്ത് ഇ‍ൗസ്റ്റ് ടീമുകൾ മുഴുവൻ വിദേശ താരങ്ങളെയും കൂടാരത്തിലെത്തിച്ചിട്ടുണ്ട്.


മുഖ്യ പരിശീലകനെ നിയമിക്കാത്ത ചെന്നൈയിൻ ഒരു പ്രവർത്തനവും നടത്തുന്നുണ്ടായിരുന്നില്ല. താൽക്കാലികമായി എല്ലാം അവസാനിപ്പിക്കുകയാണെന്ന് മാനേജ്മെന്റ് കളിക്കാരെയും ജീവനക്കാരെയും അറിയിച്ചു. സമൂഹമാധ്യമത്തിലൂടെയും ക്ലബ് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചു.


സെപ്തംബറിലായിരുന്നു ഐഎസ്എൽ തുടങ്ങേണ്ടത്. എഐഎഫ്എഫും ഐഎസ്എൽ സംഘാടകരായ എഫ്എസ്ഡിഎലും തമ്മിലുള്ള കരാർ ഇ‍ൗ വർഷം അവസാനിക്കുകയാണ്. ഫെഡറേഷന്റെ ഭരണഘടനയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിൽ വിധി വരാതെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തരുതെന്ന് കോടതി നിർദേശം നൽകി. ഇതാണ് പ്രതിസന്ധിക്ക് കാരണം.


ഡിസംബറിൽ അവസാനിക്കുന്ന കരാറിന്റെ കാര്യത്തിൽ വ്യക്തതയില്ലാതെ ഐഎസ്എൽ നടത്താനാകില്ലെന്ന് എഫ്എസ്ഡിഎൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home