ചെൽസിയെ ചുരുട്ടി ഫ്‌ളെമംഗോ

ചെൽസിക്കെതിരെ ഗോളടിച്ച ഫ്ളെമംഗോയുടെ വല്ലാസ് യാനിന്റെ ആഹ്ലാദം

Sports Desk
Published on Jun 22, 2025, 12:00 AM | 1 min read
ഫിലാഡൽഫിയ
ഫിഫ ക്ലബ് ലോകകപ്പിൽ ബ്രസീൽ ടീമുകളുടെ മിന്നുന്ന പ്രകടനം തുടരുന്നു. ലാറ്റിനമേരിക്കൻ കരുത്തിനുമുന്നിൽ ഒരു യൂറോപ്യൻ വമ്പൻകൂടി ചിറകറ്റുവീണു. മുൻ ചാമ്പ്യൻമാരായ ചെൽസിയെ ബ്രസീൽ ക്ലബ് ഫ്‌ളെമംഗോ 3–-1ന് തകർത്തുവിട്ടു. തുടർച്ചയായ രണ്ടാംജയത്തോടെ ഗ്രൂപ്പ്‌ഡിയിൽനിന്ന് ഫ്‌ളെമംഗോ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. ഒരു ഗോൾ ലീഡ് നേടിയശേഷമായിരുന്നു ചെൽസിയുടെ തകർച്ച. മുന്നേറ്റക്കാരൻ നിക്കോളാസ് ജാക്‌സൺ ചുവപ്പുകാർഡ് കണ്ട് പുറത്തായത് തിരിച്ചടിയായി.
കളി തുടങ്ങി 15 മിനിറ്റ് തികയുംമുമ്പ് പെഡ്രോ നെറ്റോയാണ് ചെൽസിക്ക് ലീഡൊരുക്കിയത്. എന്നാൽ ഇടവേളയ്‌ക്കുശേഷം ഫ്‌ളെമംഗോ കളിപിടിച്ചു. ചെൽസിയുടെ മുൻ താരം ഫിലിപെ ലൂയിസ് പരിശീലിപ്പിക്കുന്ന ഫ്‌ളെമംഗോ മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. മൂന്ന് മിനിറ്റിടെ രണ്ട് ഗോളടിച്ചായിരുന്നു അവരുടെ തിരിച്ചുവരവ്. പകരക്കാരനായെത്തിയ ബ്രൂണോ ഹെൻറിക്വെ ഒപ്പമെത്തിച്ചു. പിന്നാലെ ഡാനിലോ നേട്ടം രണ്ടാക്കി. അഞ്ച് മിനിറ്റിടെ ചെൽസിക്ക് അടുത്ത ആഘാതം കിട്ടി. കളത്തിലെത്തി നാലാം മിനിറ്റിൽ ജാക്‌സൺ അപകടരമായ ഫൗൾ ചെയ്‌തതിന് ചുവപ്പുകാർഡ്. ലൂകാസ് അയർടനെ കാലിൽ ചവുട്ടിവീഴ്‌ത്തുകയായിരുന്നു. പത്തുപേരായി ചുരുങ്ങിയ ചെൽസിക്ക് പിന്നെ കളിയിലേക്ക് തിരിച്ചുവരാനായില്ല.
കളി തീരാൻ ഏഴ് മിനിറ്റ് ശേഷിക്കെ വല്ലാസ് യാൻ ബ്രസീലുകാരുടെ പട്ടിക പൂർത്തിയാക്കി.
ബയേൺ മ്യൂണിക് 2–-1ന് അർജന്റീന ക്ലബ് ബൊക്ക ജൂനിയേഴ്‌സിനെ തോൽപ്പിച്ചു. ലാറ്റിനമേരിക്കയിൽനിന്ന് ആദ്യമായാണ് ഒരു ടീം തോറ്റത്. രണ്ടാം ജയത്തോടെ ഗ്രൂപ്പ് സിയിൽനിന്ന് ബയേൺ പ്രീ ക്വാർട്ടറിലെത്തി. മറ്റൊരു മത്സരത്തിൽ ബെൻഫിക്ക ആറ് ഗോളിന് ഓക്‌ലൻഡ് സിറ്റിയെ തകർത്തു.
ബൊക്കയ്‌ക്കെതിരെ അവസാന നിമിഷം മിക്കേൽ ഒലീസെ നേടിയ ഗോളിലാണ് ബയേണിന്റെ ജയം. ഹാരി കെയ്‌നിലൂടെ ബയേണാണ് ലീഡ് നേടിയത്. ഇടവേളയ്‌ക്കുശേഷം മിഗ്വേൽ മെറെന്റിയൽ ഒന്നാന്തരം ഗോളിലൂടെ ബൊക്കയെ ഒപ്പമെത്തിച്ചു.










0 comments