ജയം തുണച്ചില്ല; ചാമ്പ്യൻസ് ലീഗ് സെമി കാണാതെ ബാഴ്‌സ പുറത്ത്

Atlético de Madrid |www.facebook.com/photo
മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ സെമി ഫൈനൽ കാണാതെ ബാഴ്സലോണ പുറത്ത്. രണ്ടാംപാദ ക്വാർട്ടറിൽ അത്‌ലറ്റികോ മാഡ്രിഡിനെ 2-1നാണ് ബാഴ്സ തോൽപ്പിച്ചത്. എന്നാൽ ഇരുപാദങ്ങളിലുമായി 3-2 വിജയവുമായി അത്‍ലറ്റികോ സെമിപ്രവേശിച്ചു. ആദ്യപാദത്തിൽ 2–0നു തോറ്റതാണ് ബാഴ്സലോണയ്ക്കു വിനയായത്.
ജീവൻമരണപ്പോരാട്ടത്തിനായി കളത്തിലിറങ്ങിയ ബാഴ്സ കളിയുടെ തുടക്കത്തിൽ തന്നെ ലീഡ് നേടി. നാലാം മിനിറ്റിൽ ലമീൻ യമാലും 24-ാം മിനിറ്റിൽ ഫെറാൻ ടോറസും ടീമിനായി ഗോൾ നേടി. എന്നാൽ 34-ാം മിനിറ്റിൽ അഡെമോള ലുക്ക്മാന്റെ ഗോളിലൂടെ അത്‌ലറ്റിക്കോ തിരിച്ചടിച്ചു. ഒരു ഗോളിന് പിന്നിട്ട് നിന്ന് ബാഴ്സ രണ്ടാം പകുതിയിൽ ഗോളിനായി പരിശ്രമിച്ചെങ്കിലും ഒന്നും സക്ഷ്യം കണ്ടില്ല.
കളി അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കി നിൽക്കെ ഗോൾ ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന അലക്സാണ്ടർ സോർലോത്തിനെ വീഴ്ത്തിയതിന് ബാർസിലോന പ്രതിരോധ താരം എറിക് ഗാർഷ്യ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 10 പേരുമായി കളിക്കേണ്ടി വന്ന ബാർസയ്ക്ക് മൂന്നാം ഗോൾ കണ്ടെത്താനായില്ല. ഇതോടെ മത്സരം ജയിച്ച ടീം ടൂർണമെന്റിൽനിന്നു പുറത്തായി.
അനായാസം പിഎസ്ജി
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈലിൽ ലിവര്‍പൂളിനെ വീഴ്ത്തി പിഎസ്ജി സെമിഫൈനലിൽ പ്രവേശിച്ചു. രണ്ടാം പാദ ക്വാര്‍ട്ടറിലും എതിരില്ലാത്ത രണ്ടു ഗോളിനാണ് പിഎസ്ജി ജയിച്ചത്. ഉസ്‌മാൻ ഡെംബെലെയാണ് ഇരു ഗോളുകളും നേടിയത്. ഇതോടെ ഇരുപാദങ്ങളിലുമായി 4-0 ത്തിന്റെ അനായാസ ജയവുമായാണ് നിലവിലെ ചാമ്പ്യന്മാർ സെമയിലേക്ക് കടന്നത്.











0 comments