print edition ഇംഗ്ലീഷ് പെരുമയോ ഫ്രഞ്ച് വീര്യമോ; ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ഫൈനൽ ഇന്ന്

ലൂയിസ് എൻറിക്വെ (പിഎസ്ജി കോച്ച്) മെെക്കേൽ അർടേറ്റ (അഴ്സണൽ കോച്ച്)
ബുഡാപെസ്റ്റ് : പുസ്‌കാസ് അരീനയിൽ ഇന്ന് മഹാപോരാട്ടം. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ഫൈനലിൽ നിലവിലെ ജേതാക്കളായ പിഎസ്‌ജി കന്നിക്കിരീടം തേടുന്ന അഴ്‌സണലിനെ നേരിടും. ഹംഗേറിയൽ തലസ്ഥാനമായ ബുഡാപെസ്റ്റിലെ കളിത്തട്ടിൽ രാത്രി 9.30നാണ് പോരാട്ടം. ഫ്രഞ്ച് വീര്യത്തെ മറികടക്കാൻ ഇംഗ്ലീഷ് പെരുമയ്‌ക്ക് കഴിഞ്ഞാൽ പുതിയ ചാമ്പ്യൻ ക്ലബ് പിറക്കും. 2006ൽ ഫൈനലിൽ എത്തിയതാണ് അഴ്‌സണലിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം.
ലോകകപ്പ് ഫുട്‌ബോളിന് രണ്ടാഴ്‌ച മാത്രമാണ് ബാക്കിയെങ്കിലും ഇരുടീമിലെയും സൂപ്പർതാരങ്ങളെല്ലാം ഇന്ന് കളത്തിലെത്തും. കഴിഞ്ഞ പതിപ്പിലെ സെമിയുടെ ആവർത്തനമാണ് ഇത്തവണ ഫൈനൽ. അന്ന് പിഎസ്‌ജി 3–1ന് ജയിച്ചു. എന്നാൽ പഴയ അഴ്‌സണൽ അല്ല ഇൗ സീസണിൽ. 22 വർഷത്തിനുശേഷം പ്രീമിയർ ലീഗ് ചാമ്പ്യൻമാരായാണ് മൈക്കേൽ അർടേറ്റയുടെയും സംഘത്തിന്റെയും വരവ്. ചാമ്പ്യൻസ് ലീഗിൽ ഇത്തവണ ഒറ്റ മത്സരവും തോറ്റിട്ടുമില്ല.
യുവനിരയാണ് കരുത്ത്. സെറ്റ് പീസുകളിലൂടെ അനായാസം ഗോളടിക്കാനുള്ള മികവ് കരുത്താണ്. ബുകായോ സാക, ക്യാപ്‌റ്റൻ മാർട്ടിൻ ഒദെഗാർദ്, വിക്ടർ യോകെറെസ്, വില്യം സാലിബ, ഗബ്രിയേൽ മഗലിയസ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഇരുപാദ സെമിയിൽ അത്‌ലറ്റികോ മാഡ്രിഡിനെ 2–1നാണ് തോൽപ്പിച്ചത്.
മറുവശം പിഎസ്‌ജിയാകട്ടെ ഫ്രഞ്ച് ലീഗ് ജേതാക്കളായി. ലീഗിൽ പ്രധാന താരങ്ങൾക്ക് പലപ്പോഴും വിശ്രമം നൽകി ചാമ്പ്യൻസ് ലീഗിന് പ്രധാന്യം നൽകിയുള്ള പദ്ധതിയായിരുന്നു പരിശീലകൻ ലൂയിസ് എൻറിക്വെയുടേത്. ഇത് വിജയം കണ്ടു.
പ്രാഥമിക ഘട്ടം പതറിയ ചാമ്പ്യൻമാർ നോക്കൗട്ട് റൗണ്ടിൽ കരുത്തുകാട്ടി. പ്രീ ക്വാർട്ടറിൽ ചെൽസി, ക്വാർട്ടറിൽ ലിവർപൂൾ, സെമിയിൽ ബയേൺ മ്യൂണിക് എന്നീ ടീമുകളെ തകർത്തു. പത്ത് ഗോളും ആറ് അവസരവുമൊരുക്കിയ കവീച്ച കവറാസ്‌ഹെലിയയാണ് കരുത്ത്. പരിക്കുമാറി പ്രധാന താരങ്ങളായ ഉസ്‌മാൻ ഡെംബെലെയും അഷ്‌റഫ് ഹക്കീമിയും ഇന്ന് കളിക്കും.











0 comments