റോഡ്രി ബാഴ്‌സയിലേക്ക് തന്നെ; ചർച്ചകൾ തുടരാൻ താരത്തിന്റെ പച്ചക്കൊടി

റോഡ്രി
ലണ്ടൻ: മാഞ്ചസ്‌റ്റർ സിറ്റി മധ്യനിരക്കാരൻ റോഡ്രിയെ സ്‌പാനിഷ് ഫുട്‌ബോൾ വമ്പൻമാരായ ബാഴ്‌സലോണ സ്വന്തമാക്കിയേക്കും. മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ചകൾ ആരംഭിക്കാൻ ബാഴ്സലോണയ്ക്ക് താരം പച്ചക്കൊടി കാട്ടിയതായി ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്തു. ഫെറാൻ ടോറസ്, ലമീൻ യമാൽ, പൗ കുബാർസി, പെഡ്രി എന്നീ ലോകകപ്പ് താരങ്ങൾക്കൊപ്പം റോഡ്രി അടുത്ത സീസണിൽ പന്ത് തട്ടുമെന്നാണ് ബാഴ്‌സയുടെ പ്രതീക്ഷ.
റോഡ്രിക്കുവേണ്ടി റയൽ മാഡ്രിഡ് തീവ്രശ്രമം നടത്തിയിട്ടും ചർച്ചകളിൽ യാതൊരു പുരോഗതിയുമുണ്ടായില്ല. റയൽ ദീർഘകാലമായി സ്പാനിഷ് നായകനായി രംഗത്തുണ്ട്. പരിശീലകൻ ഹൊസെ മൊറീന്യോയ്‌ക്കും റോഡ്രിയെ എത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നു. റയൽ സജീവമാകുന്നതിനിടെയാണ് ബാഴ്‌സ കോച്ച് ഹാൻസി ഫ്‌ളിക് നേരിട്ട് രംഗത്തെത്തിയത്. റോഡ്രിയുമായി സംസാരിച്ചതായാണ് വിവരം.
സിറ്റിയിൽ 2027വരെ ഇരുപത്തൊൻപതുകാരന് കരാറുണ്ട്. പുതുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ സീസണിൽ പരിക്കുകാരണം പൂർണസമയം കളിക്കാൻ റോഡ്രിക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ സ്‌പെയ്‌നിന് ലോകകപ്പ് നേടിക്കൊടുത്തതോടെ മൂല്യമുയർന്നു. ലോകകപ്പിലെ മികച്ച താരവും റോഡ്രിയായിരുന്നു. ലോകകപ്പിനുശേഷം വിശ്രമത്തിലാണ് റോഡ്രി. കാൽമുട്ടിലെ പരിക്കുകാരണം പരിശീലനത്തിന് ഇറങ്ങിയിട്ടില്ല.
സിറ്റിയിൽ നിർണായക ശക്തിയായിരുന്നു റോഡ്രി. നാല് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടങ്ങളിലും ഒരു ചാന്പ്യൻസ് ലീഗ് നേട്ടത്തിലും രണ്ട് എഫ്‌എ കപ്പിലും പങ്കാളിയായി. 2019ലാണ് സിറ്റിയിലെത്തിയത്. അതേസമയം, ബെർണാഡോ സിൽവയും ടീം വിട്ടതോടെ ഇംഗ്ലീഷ് ക്ലബിന് മധ്യനിരയിൽ പ്രതിസന്ധിയായി. എല്ലിയട്ട് ആൻഡേഴ്‌സനെയാണ് ഇൗ സീസണിൽ സ്വന്തമാക്കിയത്. മൊറോക്കോയുടെ പതിനെട്ടുകാരൻ അയ്യുബ് ബൗവാദ്ദിയെ കൂടാരത്തിലെത്തിക്കാൻ ശ്രമം തുടരുന്നുണ്ട്. ഫ്രഞ്ച് ക്ലബ് ലില്ലെയിലാണ് മധ്യനിരക്കാരൻ.










0 comments