ad
Deshabhimani

സിറിയയിൽ മിനിബസിൽ ബോംബ് സ്ഫോടനം; രണ്ടുപേർ കൊല്ലപ്പെട്ടു

syria explosion mini bus
വെബ് ഡെസ്ക്

Published on Aug 07, 2026, 07:25 AM | 1 min read

ഡമാസ്‌കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിന് സമീപത്തെ ജറമാനയിൽ വ്യാഴാഴ്ച ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. പാസഞ്ചർ മിനിബസിൽ മുൻകൂട്ടി ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.


ദ്രൂസ് വിഭാഗക്കാർ കൂടുതലായി വസിക്കുന്ന ജനവാസ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. തിരക്കേറിയ വാണിജ്യ മേഖലയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് വലിയ ആശങ്കയുണ്ടായി. സ്ഫോടനത്തിന്റെ ആഘാതത്തിൽ വാഹനങ്ങൾ തകർന്നതായും നിരവധി പേർക്ക് പരിക്കേറ്റതായും ദൃക്‌സാക്ഷികൾ പറഞ്ഞു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.


ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.


ദ്രൂസ് മതവിഭാഗത്തിൽപ്പെട്ടവരുടെ വലിയ ജനസംഖ്യയുള്ള പ്രദേശമാണ് ജറമാന. നിലവിലെ ഇസ്‌ലാമിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാരിനെ അനുകൂലിക്കുന്ന സുന്നി വിഭാഗവും ദ്രൂസ് വിഭാഗവും തമ്മിൽ ഈ മേഖലയിൽ നേരത്തേയും സംഘർഷമുണ്ടായിരുന്നു. 2025 ഏപ്രിലിൽ ഉണ്ടായ വിഭാഗീയ ഏറ്റുമുട്ടലിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെട്ടിരുന്നു.


2024 ഡിസംബറിൽ ബഷർ അൽ അസദ് ഭരണത്തെ പുറത്താക്കി അധികാരത്തിലെത്തിയ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷറയുടെ നേതൃത്വത്തിലുള്ള സർക്കാരിന് സമീപകാലത്ത് നേരിടേണ്ടിവരുന്ന മൂന്നാമത്തെ വലിയ സ്ഫോടനാക്രമണമാണിത്. ജൂലൈ ആദ്യം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സിറിയ സന്ദർശനത്തിനിടെയും രണ്ട് സ്ഫോടനങ്ങളിൽ 18 പേർക്ക് പരിക്കേറ്റിരുന്നു.


രാജ്യത്ത് സമാധാനവും രാഷ്ട്രീയ സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് തുടർച്ചയായ ആക്രമണങ്ങൾ സിറിയൻ സർക്കാരിന് പുതിയ വെല്ലുവിളിയായി മാറുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home