print edition ടോട്ടനത്തിനോട് തോറ്റിട്ടും അത്‌ലറ്റികോ കടന്നു

ലണ്ടൻ: ലിവർപൂളും ബയേൺ മ്യൂണിക്കും ആധികാരിക ജയത്തോടെ ചാന്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ക്വാർട്ടറിൽ. ബയേൺ രണ്ടാംപാദ പ്രീ ക്വാർട്ടറിൽ 4–1ന് അറ്റ്‌ലാന്റയെ തോൽപ്പിച്ചു. ഇരുപാദങ്ങളിലുമായി 10–2ന്റെ മുൻതൂക്കം. ആദ്യപാദത്തിൽ ഒരു ഗോളിന് തോറ്റ ലിവർപൂൾ രണ്ടാംപാദത്തിൽ ഗലറ്റസാറിയെ നാല് ഗോളിന് തകർത്തു. ഇരുപാദങ്ങളിലുമായി 4–1. ടോട്ടനം ഹോട്‌സ്‌പറിനോട് 3–2ന് തോറ്റെങ്കിലും അത്‌ലറ്റികോ മാഡ്രിഡിന് മുന്നേറാൻ തടസമുണ്ടായില്ല. ആദ്യപാദത്തിലെ വന്പൻ ജയത്തിന്റെ ബലത്തിൽ 7–5ന്റെ മുൻതൂക്കവുമായാണ് സ്‌പാനിഷ് ക്ലബ് ക്വാർട്ടറിലെത്തിയത്.
ഹാരി കെയ്‌നിന്റെ ഇരട്ടഗോളിലായിരുന്നു ബയേണിന്റെ ജയം. ചാന്പ്യൻസ് ലീഗിൽ 50 ഗോൾ തികയ്‌ക്കുന്ന ആദ്യ ഇംഗ്ലീഷ് താരമാണ് കെയ്‌ൻ. ലെന്നാർട്ട് കാൾ, ലൂയിസ് ഡയസ് എന്നിവരും ഗോളടിച്ചു. റയൽ മാഡ്രിഡാണ് ക്വാർട്ടറിൽ ബയേണിന്റെ എതിരാളി. ലിവർപൂൾ ആൻഫീൽഡിൽ ഗലറ്റസാറിയെ തകർത്തുകളഞ്ഞു. ഡൊമിനിക് സൊബൊസ്‌ലായി, ഹ്യൂഗോ എകിടികെ, റ്യാൻ ഗ്രാവെൻബെർക്, മുഹമ്മദ് സലാ എന്നിവരാണ് ഗോൾ നേടിയത്. സലായും ചാന്പ്യൻസ് ലീഗിൽ 50 ഗോൾ പൂർത്തിയാക്കി. ഇൗ നേട്ടം കൈവരിക്കുന്ന ആദ്യ ആഫ്രിക്കൻ കളിക്കാരനാണ് സലാ. പിഎസ്‌ജിയുമായാണ് ലിവർപൂളിന്റെ ക്വാർട്ടർ.
സാവി സിമ്മൺസിന്റെ ഇരട്ടഗോളിലാണ് ടോട്ടനം രണ്ടാംപാദത്തിൽ അത്‌ലറ്റികോയെ വീഴ്‌ത്തിയത്. റണ്ടാൽ കോളോ മുവാനി മറ്റൊന്ന് നേടി. ജൂലിയൻ അൽവാരെസും ഡേവിഡ് ഹാങ്കോയും അത്‌ലറ്റികോയ്‌ക്കായി രണ്ടെണ്ണം മടക്കി. ആദ്യപാദത്തിൽ 5–2നായിരുന്നു അത്‌ലറ്റികോയുടെ ജയം.











0 comments