യൂറോപ ലീഗ് കിരീടം ചൂടി ആസ്റ്റൺ വില്ല; നേട്ടം 44 വർഷത്തിനുശേഷം

ലണ്ടൻ: യൂറോപ ലീഗ് ഫുട്‌ബോൾ കിരീടം ചൂടി ആസ്റ്റൺ വില്ല. ഫൈനലിൽ ജർമൻ ക്ലബ്ബായ ഫ്രെയ്‌ബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് 44 വർഷത്തിനുശേഷമുള്ള കിരീട നേട്ടം വില്ല ആഘോഷിച്ചത്. 1982ലാണ് അവസാനമായി ആസ്റ്റൺ വില്ല യൂറോപ്യൻ കിരീടം നേടിയത്. അന്ന് ബയേൺ മ്യൂണിക്കിനെയാണ് വീഴ്ത്തിയത്. 1996ലെ ഇംഗ്ലീഷ് ലീഗ് കപ്പ് വിജയത്തിന് ശേഷം ക്ലബ്ബ് സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണ്.
ഉനായ് എംറിയുടെ പരിശീലനത്തിലിറങ്ങിയ വില്ല മത്സരത്തിലുടനീളം ആധിപത്യം പുലർത്തി. അറ്റാക്കിംഗ് ഗെയിമിലൂടെ എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ടീം മുന്നേറിയത്. കളിയുടെ 40-ാം മിനിറ്റിൽ യൂറി ടീലമൻസിലൂടെയാണ് വില്ല ലീഡ് നേടിയത്. തുടർന്ന് ഒന്നാം പകുതിയുടെ അധിക സമയത്ത് എമിലിയാനോ ബുവെൻഡിയയിലൂടെ രണ്ടാം ഗോളും നേടി. 57-ാം മിനിറ്റിൽ മോർഗൻ റോഗേഴ്സ് കൂടി വില്ലയ്ക്കായി വലകുലുക്കിയതോടെ ഫ്രെയ്‌ബർഗ് കാഴ്ചക്കാരായി മാറി.
പരിശീലകനെന്ന നിലയിൽ ഉനായ് എംറിയുടെ അഞ്ചാം യൂറോപ്പാ ലീഗ് കിരീടമാണിത്. സ്പാനിഷ് ക്ലബ്ബ് സെവിയ്യയ്ക്കായി തുടർച്ചയായി മൂന്ന് സീസണുകളിൽ (2014, 2015, 2016) കിരീടം നേടി ചരിത്രം കുറിച്ചിരുന്നു. പിന്നീട് 2021ൽ വില്ലറയലിനൊപ്പവും കിരീടം നേടി.










0 comments