Deshabhimani

എൻറിക്വെയുടെ പിഎസ്‌ജിയോ, അർടെറ്റയുടെ ആഴ്‌സണലോ

psg vs arsenal.png

PHOTO: Instagram

avatar
Sports Desk

Published on Apr 29, 2025, 03:44 PM | 2 min read

ഒരിടവേളയ്‌ക്ക്‌ ശേഷം ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ഇന്ന്‌ പന്തുരുളും. അത്യന്തം ആവേശം നിറഞ്ഞ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക്‌ ശേഷം ചാമ്പ്യൻസ്‌ ലീഗ്‌ സെമി ഫൈനൽ മത്സരങ്ങൾക്ക്‌ ഇന്ന്‌ തുടക്കമാകും. ആഴ്‌സണൽ, പിഎസ്‌ജി, എഫ്‌ സി ബാഴ്‌സലോണ, ഇന്റർ മിലാൻ ടീമുകളാണ്‌ സെമിയിൽ മാറ്റുരയ്‌ക്കുക. ഇതിൽ ആഴ്‌സണൽ–പിഎസ്‌ജി മത്സരമാണ്‌ ആദ്യ സെമി. ബുധനാഴ്‌ച രാത്രിയാണ്‌ ബാഴ്‌സ–ഇന്റർ പോരാട്ടം.


ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സ്‌ സ്‌റ്റേഡിയത്തിലാണ്‌ പിഎസ്‌ജിയുമായുള്ള ആദ്യപാദ പോരാട്ടം. കന്നിക്കിരീടം ലക്ഷ്യമിടുന്ന ഇരുടീമുകളും തകർപ്പൻ പ്രകടനവുമായാണ്‌ അവസാന നാലിൽ ഇടംപിടിച്ചത്‌. ഡെക്ലൻ റൈസിന്റെ മികച്ച പ്രകടനമാണ്‌ നിലവിലെ ചാമ്പ്യൻമാരായ റയലിനെ തോൽപ്പിക്കുന്നതിൽ ആഴ്‌സണലിന്‌ കരുത്തായത്‌. നിലവിലെ ജേതാക്കളും പ്രതാപശാലികളുമായ റയൽ മാഡ്രിഡിനെ ഇരുപാദ ക്വാർട്ടറിൽ 5-1ന്‌ തകർത്താണ്‌ പീരങ്കിപ്പടയുടെ വരവ്‌. ഫ്രഞ്ച്‌ ലീഗ്‌ ചാമ്പ്യൻമാരായ പിഎസ്‌ജിയാകട്ടെ ആസ്റ്റൺ വില്ലയെ 5–4ന്‌ മറികടന്നും. ആദ്യ പാദത്തിലെ 3–1ന്റെ വിജയമാണ്‌ രണ്ടാമത്തെ മത്സരം പരാജയപ്പെട്ടപ്പോഴും പിഎസ്‌ജിക്ക്‌ തുണയായത്‌.

പതിനാറ്‌ വർഷത്തിനുശേഷമാണ്‌ അഴ്‌സണൽ ചാമ്പ്യൻസ്‌ ലീഗ്‌ സെമി കളിക്കുന്നത്‌. ഇതുവരെയും യൂറോപ്പിന്റെ ചാമ്പ്യൻമാരായില്ലെന്ന ചീത്തപ്പേര്‌ മായ്‌ക്കാനാണ്‌ മൈക്കേൽ അർടേറ്റയുടെയും സംഘത്തിന്റെയും ലക്ഷ്യം. പ്രീമിയർ ലീഗിൽ രണ്ടാംസ്ഥാനത്തുള്ള ടീം ചാമ്പ്യൻസ്‌ ലീഗിൽ സ്ഥിരതയാർന്ന പ്രകടനമായിരുന്നു. ബുകായോ സാക്ക, ക്യാപ്‌റ്റൻ മാർട്ടിൻ ഒദേഗാർദ്‌, ഡെക്ലൻ റൈസ്‌ തുടങ്ങിയവരിലാണ്‌ പ്രതീക്ഷ.


മറുഭാഗത്ത്‌ ലൂയിസ്‌ എൻറിക്വെയ്‌ക്ക്‌ കീഴിൽ ഫ്രാൻസിൽ ആറ്‌ കളി ശേഷിക്കെ കിരീടമുയർത്തിയ പിഎസ്‌ജിയുടെ അവസാന ആറ്‌ സീസണുകൾക്കിടെയുള്ള നാലാം സെമിയാണിത്‌. ഫ്രഞ്ച്‌ ലീഗിൽ മുപ്പത്‌ കളിയിൽ അജയ്യരായ ടീം അവസാനത്തേതിൽ നീസിനോട്‌ തോറ്റാണ്‌ വരുന്നത്‌. ദിസിരെ ദുവെ, ഉസ്‌മാൻ ഡെംബെലെ എന്നിവർ അണിനിരക്കുന്ന മുന്നേറ്റനിരയാണ്‌ പാരിസുകാരുടെ കരുത്ത്‌.

ഈ സീസണിൽ രണ്ടാം തവണയാണ്‌ പിഎസ്‌ജിയും ആഴ്‌സണലും നേർക്കുനേർ വരുന്നത്‌. ചാമ്പ്യൻസ്‌ ലീഗിന്റെ ഗ്രൂപ്പ്‌ സ്‌റ്റേജിൽ ഇരു ടീമികളും എമിറേറ്റ്‌സ്‌ സ്‌റ്റേഡിയത്തിൽ പരസ്‌പരം ഏറ്റുമുട്ടിയപ്പോൾ വിജയം ഗണ്ണേഴ്‌സിന്റെ കൂടെയായിരുന്നു. കയ്‌ ഹാവർട്‌സ്‌, ബുകായോ സാക എന്നിവർ നേടിയ ഗോളുകളുടെ ബലത്തിൽ എതിരില്ലാത്ത രണ്ട്‌ ഗോളിനായിരുന്നു ആഴ്‌സണലിന്റെ ജയം.


അന്ന്‌ ഗോൾ നേടിയ ഹാവർട്‌സ്‌ ഉൾപ്പെടെ പരിക്ക്‌ കാരണം പുറത്തിരിക്കുന്നത്‌ ടീമിന്‌ തിരിച്ചടിയാണ്‌. ഗബ്രിയേൽ, റിക്കാർദോ കലഫ്യോറി, ഗബ്രിയേൽ ജെസ്യൂസ്‌, ജോർജീനോ തുടങ്ങിയവരും പരിക്കിന്റെ പിടിയിലാണ്‌. മധ്യനിരതാരം തോമസ്‌ പാർട്ടിക്ക്‌ സസ്‌പെൻഷൻ മൂലം കളിക്കാനും സാധിക്കില്ല. അതേ സമയം സ്‌പാനിഷ്‌ മിഡ്‌ഫീൽഡർ മികേൽ മെറീനോയുടെ തിരിച്ചുവരവ്‌ ടീമിന്‌ വിജയപ്രതീക്ഷ നൽകുന്നുണ്ട്‌. മെറീനോയുടെ കൂടെ ഒദേഗാർദ്‌, റൈസ്‌ തുടങ്ങിയവരായിരിക്കും മധ്യനിരയിൽ അണിനിരക്കുക. ഡേവിഡ്‌ റയ തന്നെയായിരിക്കും ഗോൾ കീപ്പർ. സാലിബ, കിവിയോർ, ലൂയിസ്-സ്കെല്ലി, ടിംബർ തുടങ്ങിയവരായിരിക്കും പ്രതിരോധത്തിൽ. സാകയോടൊപ്പം മാർട്ടിനെല്ലി, ട്രൊസാർഡ്‌ എന്നിവരായിരിക്കും മുന്നേറ്റക്കാർ.


ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗായ ലീഗ്‌ വൺ നേടിയ ശേഷമാണ്‌ പിഎസ്‌ജി ലണ്ടനിലേക്ക്‌ വണ്ടി കയറുന്നത്‌. എങ്കിലും അവസാന മത്സരത്തിൽ നീസിനോടേറ്റ പരാജയം ടീമിന്റെ ആത്മവിശ്വാസം കുറയ്‌ക്കുന്നുണ്ട്‌. ബ്രാഡ്‌ലി ബാർകോള, ഡെസിറെ ഡൗവു, ഹ്വിച്ച ക്വാരസ്‌ഹേലിയ എന്നിവരിൽ ആര്‌ ഉസ്‌മാൻ ഡെംബലെയോടൊപ്പം മുന്നേറ്റത്തിൽ അണിനിരക്കും എന്നാണ്‌ ആരാധകർ ഉറ്റുനോക്കുന്നത്‌. ഡെംബലേ തന്നെയാണ്‌ ഈ വർഷത്തെ പിഎസ്‌ജിയുടെ സൂപ്പർ സ്റ്റാർ. നിലവിലെ ബാലൻ ഡി ഓർ പവർ റാങ്കിങ്ങിൽ ബാഴ്‌സയുടെ റാഫീന്യയ്‌ക്ക്‌ പിന്നാലെ രണ്ടാമതാണ്‌ ഡെംബലെ.


മികച്ച പ്രകടനം തുടരുന്ന ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻലൂജി ഡൊണ്ണറൂമ തന്നെയായിരിക്കും പിഎസ്‌ജിക്കായി വല കാക്കുന്നത്‌. പ്രതിരോധത്തിൽ ക്യാപ്‌റ്റൻ മാർക്യുന്നോസിനോടൊപ്പം അഷറഫ്‌ ഹക്കീമി, പാച്ചോ, ന്യൂനോ മെൻഡിസ്‌ തുടങ്ങിയവരുമുണ്ടാകും. നെവസ്‌, വിറ്റീന്യ, ഫാബിയൻ റൂയിസ്‌ തുടങ്ങിയവരായിരിക്കും മധ്യനിരയിൽ.



deshabhimani section

Related News

View More
0 comments
Sort by

Home