ഇംഗ്ലണ്ട് ലക്ഷ്യം വെച്ചത് പെനൽറ്റി; ഗോളിയുടെ രഹസ്യം പൊക്കി അർജന്റീനൻ താരങ്ങൾ

അറ്റ്‌ലാൻറ: ലോകകപ്പ് സെമി ഫൈനലിൽ വിജയത്തിന് പിന്നാലെ അർജന്റീനൻ തരങ്ങളെ ഞെട്ടിച്ച ഇംഗ്ലണ്ട് ഗോളിയുടെ രഹസ്യമാണ് സോഷ്യൽമീഡയയിൽ ചർച്ച. അർജന്റീനയെ പെനൽറ്റിയിൽ വീഴ്ത്താനായി ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് വെള്ളക്കുപ്പി കരുതിവെച്ച തന്ത്രമാണ് പുറത്തായത്.
മത്സരത്തിന് ശേഷം ജോർദാൻ പിക്ഫോർഡിൻറെ വെള്ളക്കുപ്പി കയ്യിൽ കിട്ടിയ അർജൻറീനിയൻ താരങ്ങളാണ് ഇംഗ്ലീഷുകാരുടെ മുന്നൊരുക്കം കയ്യോടെ പിടികൂടിയത്. മെസിയാണെങ്കിൽ ഇടത് മാറി വലത് മറിയണം, ഡിപോളിനെ തടയാൻ ഇടത്തോട്ട് ചടണം തുടങ്ങി ഓരോ അർജന്റീനൻ താരത്തിനെയും വീഴ്ത്താനായി ഒരുക്കിയ കുറിപ്പ് അടങ്ങിയ കുപ്പിയുമായാണ് ജോർദാൻ പിക്ഫോർഡ് കളത്തിലിറങ്ങിയത്. അതിനൊന്നും അവസരംതരാതെ മുൻചാമ്പ്യന്മാർക്ക് മുന്നിൽ വീണതോടെ ഇംഗ്ലണ്ട് താരം കുപ്പി മറന്നതാണ് പണിയായത്. മെസി അടക്കമുള്ള താരങ്ങൾ കീപ്പറുടെ കുറിപ്പ് വായിക്കുന്ന വീഡിയോ ഇതിനോടകം വൈറലായി.
ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം എട്ട് മിനിറ്റിടെ രണ്ട് ഗോൾ തൊടുത്താണ് അർജന്റീന ഇംഗ്ലണ്ടിനെ കണ്ണീരിൽ മുക്കിയത്. 2–1ന്റെ ജയത്തോടെ അർജന്റീന തുടർച്ചയായ രണ്ടാംതവണയും ലോകകപ്പ് ഫുട്‌ബോൾ ഫൈനലിലേക്ക് കുതിച്ചു. എൺസോ ഫെർണാണ്ടസിന്റെയും ലൗതാരോ മാർട്ടിനെസിന്റെയും തകർപ്പൻ ഗോളുകൾ ചാന്പ്യൻമാരുടെ ജയംകുറിച്ചു. രണ്ട് ഗോളിനും ക്യാപ്‌റ്റൻ ലയണൽ മെസി അവസരമൊരുക്കി. ഇംഗ്ലണ്ടിനായി ആന്തണി ഗോഡനാണ് ഗോൾ നേടിയത്.
ചാന്പ്യൻമാരുടെ അസാമാന്യ മനഃക്കരുത്താണ് അറ്റ്‌ലാന്റയിൽ കണ്ടത്. 55–ാം മിനിറ്റിൽ ആന്തണി ഗോഡന്റെ ഗോളിൽ ഇംഗ്ലണ്ട് ലീഡ് നേടിയതാണ്. ഇംഗ്ലീഷ് പരിശീലകൻ തോമസ് ടുഷെൽ ഉടൻതന്നെ കളി പ്രതിരോധത്തിലേക്ക് മാറ്റി. അർജന്റീന ഗോൾ മണത്തു. ലയണൽ മെസി സർവ സ്വതന്ത്രനായി. പരിശീലകൻ ലയണൽ സ്‌കലോണി ആക്രമണനിരയിലേക്ക് കൂടുതൽ പേരെ എത്തിച്ചു. കളി മാറി. റോഡ്രിഗോ ഡി പോളിന്റെ ക്രോസ് ഗോൾമുഖത്ത്‌വച്ച് നിക്കോ ഗൊൺസാലസ് തലകൊണ്ട് കുത്തി. ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് ഇംഗ്ലണ്ടിനെ രക്ഷിച്ചു. പിന്നാലെ അലെക്‌സിക് മക് അല്ലിസ്‌റ്ററുടെ ഹെഡർ പോസ്‌റ്റിൽ തട്ടിത്തെറിച്ചു. മെസി ബോക്‌സിന് ചുറ്റും വലംവച്ചു. ക്രോസുകൾ ബോക്‌സിലേക്ക് പറന്നു. 85–ാം മിനിറ്റിൽ മെസിയുടെ നീക്കം എൺസോ ഫെർണാണ്ടസിനെ കണ്ടു. പ്രതിരോധമൊഴിഞ്ഞ വിടവ് നോക്കി എൺസോ തൊടുത്തു. പിക്‌ഫോർഡ് ഞെട്ടി. അർജന്റീന ഒപ്പമെത്തി.
എന്താണ് സംഭിവച്ചതെന്ന് മനസിലാക്കുംമുമ്പ് ഇംഗ്ലണ്ട് വലയിൽ അടുത്തതും വീണു. ഇക്കുറിയും മെസി ആസൂത്രകനായി. ബോക്‌സിലേക്ക് അതിമനോഹരമായി തൊടുത്ത ക്രോസ് ലൗതാരോ രണ്ട് ഇംഗ്ലീഷ് പ്രതിരോധക്കാർക്കിടയിൽവച്ച് തലകൊണ്ട് കുത്തി. നോക്കൗട്ടിൽ തുടർച്ചയായ നാലാം മത്സരത്തിലും അർജന്റീന പൊരുതി നേടി. എട്ട് ഗോളും നാല് അവസരമൊരുക്കലുമായി മെസി ഗോൾവേട്ടക്കാരിൽ ഒന്നാമതെത്തി.











0 comments