ഇതാ അർജന്റീനാാ!.. ഇംഗ്ലണ്ടിനെ തകർത്ത് ഫൈനലിൽ

ഡാലസ്: വീണ്ടും ലയണൽ മെസി...അർജന്റീന... ഇംഗ്ലണ്ടിനെ 2–1ന് കീഴടക്കി ലോക ചാമ്പ്യൻമാർ ഫൈനലിലേക്ക് കുതിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് നാടകീയ തിരിച്ചുവരവ്. ഇന്ത്യൻ സമയം ഞായറാഴ്‌ച രാത്രി 12.30ന് ന്യൂയോർക്ക് ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ നടക്കുന്ന കിരീടപ്പോരിൽ സ്‌പെയ്‌നാണ് എതിരാളി.
60 വർഷത്തിനുശേഷം ഫൈനലെന്ന ഇംഗ്ലണ്ടിന്റെ സ്വപ്‌നം തകർന്നു. 55–ാം മിനിറ്റിൽ ആന്തണി ഗോഡൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചതാണ്. പിന്നീട് പ്രതിരോധത്തിലേക്ക് പിൻവാങ്ങിയ ഇംഗ്ലണ്ടിന് പിഴച്ചു. എട്ട് മിനിറ്റിൽ രണ്ട് ഗോളടിച്ച് ഒരിക്കൽക്കൂടി അർജന്റീന അവിശ്വസനീയമായി തിരിച്ചെത്തി. 85–ാം മിനിറ്റിൽ എൺസോ ഫെർണാണ്ടസും പരിക്ക്‌സമയത്ത് പകരക്കാരനായെത്തിയ ലൗതാരോ മാർട്ടിനെസും ലക്ഷ്യം കണ്ടു. രണ്ട് ഗോളിനും അവസരമൊരുക്കി മെസി ഒരിക്കൽകൂടി വീരനായകനായി.
ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയുടെ ഏഴാം ഫൈനലാണ്. തുടർച്ചയായി രണ്ടാമത്തേതും.
മിക്കേൽ ഒയർസബാലിന്റെയും പെഡ്രോ പോറോയുടെയും ഗോളുകളിൽ ഫ്രാൻസിനെ 2–0ന് തകർത്താണ് സ്‌പെയ്‌ൻ ഫൈനലിലെത്തിയത്. 2010നുശേഷം ആദ്യമായാണ് നേട്ടം. ചരിത്രത്തിലെ രണ്ടാം ഫൈനലാണ് സ്‌പെയ്‌നിന്.
ഡാലസിൽ നടന്ന സെമിയുടെ 22–ാം മിനിറ്റിൽ സ്‌പെയ്‌ൻ ലീഡ് നേടി. ലമീൻ യമാലിനെ ഫ്രഞ്ച് പ്രതിരോധക്കാരൻ ലൂകാസ് ഡിന്യെ ബോക്‌സിൽവച്ച് ഫൗൾ ചെയ്‌തതിന് പെനൽറ്റി. മിക്കേൽ ഒയാർസബാൽ തൊടുത്ത കിക്ക് ഗോൾകീപ്പർ മിക്കേൽ മയ്‌ന്യാന് തടയാനായില്ല. ഇടവേളയ്‌ക്കുശേഷം പ്രതിരോധക്കാരൻ പെഡ്രോ പോറോ ജയമുറപ്പിച്ചു.











0 comments