ടീമിനേക്കാൾ വലുതല്ല വ്യക്തികൾ; റയൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് കോച്ച് അർബലോവ

Photo Credit: AFP
ബാഴ്‌സലോണ: ലാ ലിഗയിൽ ബാഴ്‌സലോണയോട് പരാജയപ്പെട്ട് കിരീടം നഷ്ടമായതിന് പിന്നാലെ റയൽ മാഡ്രിഡ് കോച്ച് ആൽവാരോ അർബലോവ ടീമിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.
റയൽ മാഡ്രിഡ് ഒരു ടീം എന്ന നിലയിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതിന് പകരം വ്യക്തിഗത മികവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പരാജയത്തിന് കാരണമെന്ന് അർബലോവ തുറന്നടിച്ചു. കാമ്പ് നൗവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്‌സലോണ റയലിനെ പരാജയപ്പെടുത്തിയത്.
കൂട്ടായ പരിശ്രമം അത്യാവശ്യം
"നമ്മൾ ഒരുമിച്ച് ഒരു പടികൂടി മുന്നോട്ട് പോകേണ്ടതുണ്ട്. നമ്മൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ വേണം. വ്യക്തിപരമായ താല്പര്യങ്ങളേക്കാൾ ടീമിനായിരിക്കണം മുൻഗണന നൽകേണ്ടത്.
കേവലം പ്രതിഭ മാത്രം പോരാ, കൃത്യമായ ലക്ഷ്യബോധം ആവശ്യമാണ്. ഈ മാറ്റമാണ് ഇനി റയലിന് ആവശ്യം," മത്സരശേഷം വാർത്താസമ്മേളനത്തിൽ അർബലോവ പറഞ്ഞു. തോൽക്കാൻ പാടില്ലാത്ത മത്സരങ്ങളിൽ പോയിന്റുകൾ നഷ്ടപ്പെടുത്തിയത് തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംബാപ്പെയെക്കുറിച്ചുള്ള പരാമർശം
പരിക്കുകാരണം എൽ ക്ലാസിക്കോയിൽ കളിക്കാൻ കഴിയാതിരുന്ന കിലിയൻ എംബാപ്പെയെക്കുറിച്ചും അർബലോവ സംസാരിച്ചു. പരിക്കിൽ നിന്ന് മുക്തനാകുന്നതിനിടെ സർഡിനിയയിൽ അവധി ആഘോഷിക്കാൻ പോയ എംബാപ്പെയുടെ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
"അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി കളിക്കളത്തിൽ ഉണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിച്ചത്," എന്നായിരുന്നു താരത്തിന്റെ അഭാവത്തെക്കുറിച്ച് പരിശീലകൻ പ്രതികരിച്ചത്. വിനീഷ്യസ് ജൂനിയർ, ബെല്ലിംഗ്ഹാം, എംബാപ്പെ എന്നിവർ ഒന്നിച്ച് കളിക്കുമ്പോൾ ടീമിന്റെ ബാലൻസ് നഷ്ടപ്പെടുന്നു എന്ന വിമർശനം ശരിവെക്കുന്നതായിരുന്നു മൈതാനത്തെ പ്രകടനം.
ആരാധകരോട് മാപ്പപേക്ഷ
തുടർച്ചയായ രണ്ടാം വർഷവും പ്രധാന കിരീടങ്ങളില്ലാതെ സീസൺ അവസാനിപ്പിക്കേണ്ടി വന്നതിൽ ആരാധകർക്കുള്ള നിരാശ തനിക്ക് മനസ്സിലാകുമെന്ന് അർബലോവ പറഞ്ഞു. "ആരാധകരോട് ഇപ്പോൾ ഒന്നും പറയാനില്ല. അവരുടെ നിരാശയും ദേഷ്യവും ന്യായമാണ്.
ഈ വർഷം വരുത്തിയ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോവുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്. റയൽ മാഡ്രിഡ് എപ്പോഴും ശക്തമായി തിരിച്ചുവരുമെന്ന് ഉറപ്പാണ്," അദ്ദേഹം പറഞ്ഞു.
പരിശീലക സ്ഥാനത്ത് തുടരുമോ?
അടുത്ത സീസണിൽ അർബലോവ പരിശീലക സ്ഥാനത്ത് തുടരാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ. ഹൊസെ മൗറീഞ്ഞോ റയലിലേക്ക് മടങ്ങിയെത്തുമെന്ന ചർച്ചകൾക്കിടെ തന്റെ ഭാവിയെക്കുറിച്ച് അർബലോവ മനസ്സ് തുറന്നു.
"ക്ലബ്ബ് അധികൃതരുമായി സംസാരിക്കും. സീസൺ മികച്ച രീതിയിൽ അവസാനിപ്പിക്കുക എന്നതാണ് നിലവിലെ ലക്ഷ്യം. മെയ് 24-ഓ 25-ഓ കൂടി തന്റെ ഭാവിയെക്കുറിച്ച് തീരുമാനമുണ്ടാകും," അദ്ദേഹം വ്യക്തമാക്കി.











0 comments