print edition ചിറകടിച്ച് കൊറിയ

മെക്‌സിക്കോ സിറ്റി: ഏഷ്യയുടെ കുതിപ്പിന് ഇനി ദക്ഷിണ കൊറിയയെന്ന് പേര്. വീണുപോയിട്ടും വിട്ടുകൊടുക്കാത്ത പോരാട്ടവീര്യം. അസാധ്യമല്ലെന്ന് തെളിയിച്ചുകൊണ്ടുള്ള തിരിച്ചുവരവ്. ലോകകപ്പ് ഫുട്‌ബോളിൽ ജയത്തോടെ കൊറിയ ചിരിച്ചുനിൽക്കുന്നു. ഇരുപതാണ്ടിന്റെ ഇടവേളയ്‌ക്കുശേഷം ലോകവേദിയിലെത്തിയ ചെക്ക് റിപ്പബ്ലിക്കിനെ 2–1നാണ് തോൽപ്പിച്ചത്.
അന്പത്തേഴാം മിനിറ്റിൽ ക്യാപ്‌റ്റൻ ലാഡിസ്ലാവ് ക്രെയ്‌സിയുടെ ഹെഡറിൽ മുന്നിലെത്തിയ ചെക്കിനെ ഹ്വാങ് ഇൻബിയോം, ഓഹ് ഹിയോൺ യു എന്നിവരിലൂടെ കൊറിയ കീഴടക്കി. നാലാം ലോകകപ്പ് കളിക്കുന്ന ക്യാപ്‌റ്റൻ സൺ ഹ്യുങ് മിൻ പകർന്നു നൽകിയ ആത്മവിശ്വാസം കൊറിയയുടെ കളിയിലുടനീളം കണ്ടു. യൂറോപ്പിന്റെ കളിനിലങ്ങളിൽ പയറ്റിത്തെളിഞ്ഞ സണ്ണും സംഘവും എതിരാളികളെ ഒരു ഘട്ടത്തിലും ഭയപ്പെട്ടില്ല. കിരീട സ്വപ്‌നവുമായി ബ്രസീൽ ഞായറാഴ്‌ച നിലവിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയെ നേരിടും. പുലർച്ചെ 3.30നാണ് മത്സരം. ശനിയാഴ്‌ച രാത്രി 12.30ന് ഖത്തറും സ്വിറ്റ്‌സർലൻഡും ഏറ്റുമുട്ടും. മലയാളിയായ തഹ്‌സിൻ മുഹമ്മദ് ജംഷിദ് ഖത്തർ ടീമിലുണ്ട്.










0 comments