എലിപ്പനി, വെസ്റ്റ് നൈല്‍, എച്ച്1 എന്‍1, ഡെങ്കി
മരണഭീതിയില്‍ ജില്ല: ഈ മാസം 9 മരണം

എറണാകുളം ജനറല്‍ ആശുപത്രിയിൽ ജനറൽ ഒപിയിലെ തിരക്ക്

സ്വന്തം ലേഖകൻ
Published on Jun 13, 2026, 02:30 AM | 1 min read
കൊച്ചി
ജില്ലയില്‍ വീണ്ടും രണ്ട് പകര്‍ച്ചവ്യാധി മരണം. 61 വയസ്സുള്ള കടവന്ത്ര സ്വദേശിനി എച്ച്1 എന്‍1 ബാധിച്ചും 75 വയസ്സുള്ള നേര്യമംഗലം സ്വദേശി കടുത്ത അണുബാധമൂലവുമാണ് മരിച്ചത്. ഇതോടെ ഈമാസം ജില്ലയില്‍ പകര്‍ച്ചവ്യാധിമൂലം മരിച്ചവരുടെ എണ്ണം ഒന്പതായി. മൂന്നാമത്തെയാളാണ് എച്ച്1 എന്‍1 ബാധിച്ച് മരിക്കുന്നത്. രണ്ടുപേര്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ചും ഒരാള്‍ പനി ബാധിച്ചും മരിച്ചിരുന്നു.
പനിബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണുള്ളത്. പനി ബാധിച്ച 64 വയസ്സുള്ള കുമ്പളങ്ങി സ്വദേശിയുടെ മരണവും എലിപ്പനിയാണെന്ന് സംശയമുണ്ട്. ഇദ്ദേഹത്തിന് എലിപ്പനി ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും ഡിഎംഒ പറഞ്ഞു. കഴിഞ്ഞദിവസം മലേഷ്യന്‍ പൗരനും ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലേഷ്യന്‍ പൗരന്‍ ഗാന്ധി മുനുസാമിയാണ് (55) മരിച്ചത്. മലേഷ്യന്‍ പൗരന്റെ മരണം ടൂറിസം മേഖലയെയും ബാധിച്ചു. ഹോട്ടല്‍ മേഖലയില്‍ റൂം ബുക്കിങ് കുറഞ്ഞിട്ടുണ്ട്. ദിവസവും 1000 പേരെങ്കിലും ജില്ലയിലെ സ്വകാര്യ–സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ പനികള്‍ ബാധിച്ച് ചികിത്സയ്ക്കെത്തുന്നു.
ജീവനെടുക്കും പകര്‍ച്ചവ്യാധി
വെസ്റ്റ് നൈല്‍, എച്ച്1 എന്‍1, ഡെങ്കി, എലിപ്പനി എന്നിവയാണ് ജില്ലയില്‍ മരണം വിതയ്‌ക്കുന്നത്. ആദ്യത്തേത് മൂന്നും കൊതുകുവഴി പകരുന്ന വൈറസ് രോഗങ്ങളാണെങ്കില്‍ എലിപ്പനി ബാക്ടീരിയ മൂലമുണ്ടാകുന്ന ജന്തുജന്യരോഗമാണ്. വെസ്റ്റ് നൈൽ പനിക്കെതിരെ കുത്തിവയ്‌പ്പോ, വൈറസിനെ നേരിട്ട് നശിപ്പിക്കുന്ന മരുന്നോ ലഭ്യമല്ല. ഡെങ്കി ബാധിച്ചാലും പ്രത്യേക മരുന്നുകളില്ല. എന്നാല്‍, എച്ച്1 എന്‍1, എലിപ്പനിക്കെതിരെ പ്രതിരോധമരുന്നുകളുണ്ട്.








0 comments