ഒന്നര വയസ്സുകാരന്റെ കൊല
പീഡനം ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് അറിഞ്ഞിരുന്നു

നെടുമങ്ങാട്
പനവൂരിൽ രണ്ടാനച്ഛന്റെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒന്നര വയസ്സുകാരൻ അർഷാദ് പീഡനങ്ങൾക്ക് ഇരയാകുന്ന വിവരം ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിനെ കുഞ്ഞിന്റെ അമ്മൂമ്മ നേരത്തേ വിവരം അറിയിച്ചിരുന്നു. കുഞ്ഞിന്റെ മാതാവിന്റെ അമ്മ റീന യൂണിറ്റ് ഭാരവാഹികളെ വിളിച്ചതിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. പനവൂർ നെല്ലിക്കുന്നിൽ വാടകയ്‌ക്കു താമസിച്ചിരുന്ന അഖിലയുടെ മകൻ അർഷാദ് മെയ് 29നാണ് അഖിലയുടെ രണ്ടാം ഭർത്താവ് അഷ്കർ പീഡിപ്പിച്ചു കൊന്നത്. ഏറെക്കാലമായി കുഞ്ഞ് അഷ്കറിന്റെ കൊടിയ പീഡനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. ഈ വേളയിൽ അഖിലയുടെ മാതാവ് റീന ചൈൽഡ് പ്രൊട്ടക്‌ഷൻ ഭാരവാഹികളെ ഫോൺ വിളിച്ച് വിവരം അറിയിക്കുന്നതിന്റെ ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ കുഞ്ഞിന്റെ ഇരുകൈകളിലും ഒടിവ് സംഭവിച്ചിരുന്നു. അത് രണ്ടാനച്ഛൻ അഷ്കർ അടിച്ചൊടിച്ചതോ തള്ളിയിട്ട് ഒടിച്ചതോ ആകാമെന്നും അന്വേഷണം വേണമെന്നുമുള്ള റീനയുടെ ആവശ്യമാണ് ശബ്ദസന്ദേശത്തിലുള്ളത്. കുഞ്ഞ് നിരന്തരമായി ഉപദ്രവിക്കപ്പെടുന്നുണ്ടെന്നും റീന പറയുന്നുണ്ട്. തന്നോടൊപ്പം താമസിച്ചിരുന്ന കുഞ്ഞിനെ മകളും പുതിയ ഭർത്താവും ചേർന്ന് ഉപദ്രവിക്കുകയാണെന്നും ശബ്ദസന്ദേശത്തിലുണ്ട്. ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിന്റെ കൗണ്ടറിൽ ഉണ്ടായിരുന്ന ആളോടാണ് ആക്രമണത്തിന്റെ വിവരങ്ങൾ റീന വിശദീകരിക്കുന്നത്. ഫോണെടുത്തയാൾ കാര്യങ്ങളെ നിസ്സാരവൽക്കരിക്കുന്നതും ഇൗ ശബ്ദരേഖയിൽനിന്ന് വ്യക്തമാണ്. കൊലപാതകത്തിനുശേഷം അറസ്റ്റിലായ അഷ്കറും അഖിലയും ഇപ്പോൾ റിമാൻഡിലാണ്.








0 comments