ബിഎസ്എൻഎൽ ജീവനക്കാരന് മർദനം; ഒരാൾകൂടി അറസ്റ്റിൽ

വഞ്ചിയൂർ
വഴി തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിന് ബിഎസ്എൻഎൽ ഉദ്യോഗസ്ഥനെയും മകനെയും മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയും പിടിയില്‍. ഒന്നാം പ്രതിയായ ശ്യാംകുമാറിന്റെ (തകരപ്പറമ്പ് കുട്ടൻ) സഹായി കുടപ്പനക്കുന്ന് സ്വദേശി അരുണിനെ (49)യാണ് വഞ്ചിയൂർ പൊലീസ് പിടിച്ചത്. രഹസ്യകേന്ദ്രത്തിൽ ഒളിവിലായിരുന്ന ഇയാളെ അറസ്റ്റ് ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അരുണിന്റെ അറസ്റ്റോടെ കേസിൽ നേരിട്ട് പങ്കെടുത്ത നാലുപ്രതികളെയും പിടികൂടി. വെള്ളിയാഴ്ച രാത്രി കൈതമുക്ക് -പുന്നപുരം റോഡില്‍ ഗതാഗത തടസ്സം സ-ൃഷ്ടിച്ചതിനെത്തുടര്‍ന്ന് ഹോൺ മുഴക്കിയതിനാണ് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷറർ രാജേഷ് കുമാർ, മകൻ അഭിനവ് എന്നിവരെ പ്രതികള്‍ ക്രൂരമായി മർദിച്ചത്. മർദനത്തിൽ രാജേഷിന്റെ വിരലുകൾ പൊട്ടുകയും മകന്റെ തോൾക്കുഴ തെറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ആദ്യം ഗുരുതര വീഴ്ചയും അന്വേഷണത്തിൽ കാലതാമസവും ഉണ്ടായെന്നും ആക്ഷേപം ഉയർന്നു. പ്രതിഷേധം ശക്തമായതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. മുഖ്യപ്രതിയായ ശ്യാംകുമാറിനെ ശനിയാഴ്ച പിടികൂടിയിരുന്നു. പിന്നാലെ പ്രതികളെ രക്ഷിക്കാൻ ആൾമാറാട്ടം നടത്താൻ ശ്രമിച്ച മാരായമുട്ടം സ്വദേശി അഖിൽ (39), ഗൂഢാലോചന നടത്തി പ്രതികൾക്ക് ഒളിത്താവളമൊരുക്കിയ വട്ടിയൂർക്കാവ് സ്വദേശി സതീഷ് കുമാർ (46) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.








0 comments