പകര്‍ച്ചവ്യാധികള്‍ വരുത്തിവച്ച ദുരന്തം
നാട് "മാലിന്യനരകം'

ഹൈക്കോടതിക്കുസമീപം വാട്ടർ മെട്രോ ടെർമിനലിലേക്കുള്ള വഴിയിൽ കുമിഞ്ഞുകൂടിയ, വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യം. ഇത് പുറമെ കാണാതിരിക്കാൻ വേലികെട്ടി മറച്ചിരിക്കുന്നു
കൊച്ചി
രോഗപ്രതിരോധപ്രവർത്തനത്തിലും മഴക്കാലപൂർവ ശുചീകരണത്തിലുമുണ്ടായ ഗുരുതര വീഴ്ചമൂലം രോഗക്കിടക്കയിലായി ജില്ല. പകർച്ചവ്യാധികൾ ഉൾപ്പെടെ രോഗങ്ങൾ അതിവേഗം പടർന്നുപിടിച്ചിട്ടും പ്രതിരോധപ്രവർത്തനങ്ങൾക്ക് സർക്കാരോ തദ്ദേശസ്ഥാപനങ്ങളോ ആരോഗ്യസംവിധാനങ്ങളോ മുന്നിട്ടിറങ്ങുന്നില്ല. ജില്ലയില്‍ പലയിടത്തും മാലിന്യം കുമിഞ്ഞുകൂടുമ്പോഴും നീക്കാന്‍ നടപടികളില്ല. എംസിഎഫുകളില്‍ എത്തുന്ന മാലിന്യംപോലും ദിവസങ്ങളോളം അവിടെത്തന്നെ കിടക്കുന്നു.
മുഖ്യമന്ത്രിയുടെ തൊട്ടടുത്തും മാലിന്യം
മുഖ്യമന്ത്രി വി ഡി സതീശന്റെ വീടിന്റെ തൊട്ടടുത്തുകൂടിയാണ് ദേശീയപാത 66 കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ വീടിനടുത്ത് പറവൂര്‍ തെക്കേനാലുവഴിയില്‍ ദേശീയപാതയോരം പ്രധാന മാലിന്യംതള്ളൽ കേന്ദ്രമായി മാറിയിരിക്കുകയാണ്. തെരുവുനായകളും കൊതുകും എലികളും നിറഞ്ഞ ഇടമായി പാതയോരം മാറി. പറവൂര്‍ നഗരസഭാ അധികൃതരും ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല.
ഹൈക്കോടതിക്കടുത്തും മാലിന്യം
നഗരത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം പാളിയിട്ടും കോര്‍പറേഷനും മേയര്‍ക്കും കുലുക്കമില്ല. നഗരത്തിലെ പ്രധാന ഇടങ്ങളില്‍പ്പോലും മാലിന്യം കുമിഞ്ഞുകൂടി. ഹൈക്കോടതിക്കടുത്ത് വാട്ടര്‍മെട്രോ ടെര്‍മിനലിലേക്കുള്ള വഴിയുടെ ഇടതുഭാഗത്ത് മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഇവിടേക്കുള്ള കാഴ്ച മറയ്ക്കാന്‍ കച്ചവടക്കാര്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വേലികെട്ടിമറച്ചിരിക്കുന്നു.
ഹോട്ടല്‍, കക്കൂസ് മാലിന്യംവരെ ഇവിടെ തള്ളിയിട്ടുണ്ട്. നഗരത്തിലെ "പ്രധാന കൊതുകുല്‍പ്പാദന കേന്ദ്രം' ആണിത്. ഇവിടെ പ്രവര്‍ത്തിക്കുന്ന എട്ടോളം ഹോട്ടലുകളില്‍ എലിയും പരിസരങ്ങളില്‍ തെരുവുനായകളും യഥേഷ്ടം വിഹരിക്കുന്നു. നഗരത്തിലെ പ്രധാന ജ്യൂസ് വില്‍പ്പനകേന്ദ്രങ്ങളിലൊന്നും ഇവിടെയാണ്. വൃത്തിഹീനമായ സാഹചര്യമായതിനാല്‍ ഇവിടെനിന്ന് ജലജന്യരോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാനും സാധ്യതയുണ്ട്.








0 comments