ഇക്വഡോറിനെ സമനിലയിൽ പിടിച്ചുകെട്ടി; കുറസാവോയ്ക്ക് ലോകകപ്പില്‍ ആദ്യ പോയിന്റ്

മിസോറി : ഗ്രൂപ്പ് ഇയിലെ നിർണായക മത്സരത്തിൽ ഇക്വഡോറിനെ സമനിലയിൽ കുരുക്കി കുറസാവോ. ഇതോടെ ഇരു ടീമുകളും ഈ ലോകകപ്പിൽ ആദ്യമായി ഓരോ പോയിന്റ് വീതം നേടി. ദക്ഷിണ കരീബിയൻ സമുദ്രത്തിലെ കൊച്ചു ദ്വീപായ കുറസാവോ ഇതോടെ ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് തങ്ങളുടെ ആദ്യ പോയിന്റ് നേടി. 444 ചതുരശ്ര കിലോ മീറ്റർ വലിപ്പവും 1,56,000 പേർ മാത്രം താമസിക്കുന്നതുമായ കുറസാവോ ഈ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ്.
നാല് തവണ ജേതാക്കളായ ജർമനിയുമായി നടന്ന ആദ്യകളിയിൽ 7-1ന് പരാജയപ്പെട്ടിരുന്നു. ഒരു പോയിന്റ് നേടിയെങ്കിലും നിലവിൽ നാലാം സ്ഥാനത്താണ് കുറസാവോ. കളിയിലുടനീളം ഇക്വഡോറിനായിരുന്നു ആധിപത്യമെങ്കിലും കുറസാവോ ഗോളിയെ മറികടന്ന പന്ത് വലയിലെത്തിക്കുന്നതിൽ പരാജയപ്പെട്ടു. മികച്ച സേവുകളുമായി കുറസാവോ ഗോളി എലോയ് റൂം കളം നിറഞ്ഞതോടെ ഇക്വഡോറിന്റെ വിജയ മോഹങ്ങൾ മങ്ങി. 15 നിർണായക സേവുകളാണ് 37കാരനായ റൂം നടത്തിയത്.
കളിയിലുടനീളം പന്ത് ഇക്വഡോർ താരങ്ങളുടെ കാലിലായിരുന്നു. 75 ശതമാനമാണ് ഇക്വഡോറിന്റെ ബോൾ പൊസഷൻ. 26 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് തൊടുത്തതിൽ 15 എണ്ണവും റൂം തടഞ്ഞു. എന്നാൽ ഇക്വഡോർ ഗോളി ഹെർമൻ ഗാലിൻഡസിനെ കുറസാവോ കാര്യമായി പരീക്ഷിച്ചില്ല. വെറും നാല് തവണ മാത്രമാണ് കുറസാവോ ലക്ഷ്യത്തിലേത്ത് പന്തുതട്ടിയത്. എന്നാൽ റൂമും കുറസാവോ പ്രതിരോധനിരയും ചേർന്ന് ഇക്വഡോറിനെ പിടിച്ചുകെട്ടി. ആറ് മഞ്ഞക്കാർഡുകളാണ് മത്സരത്തിൽ പിറന്നത്.
ആദ്യ മത്സരത്തിൽ ഇക്വഡോർ ഐവറി കോസ്റ്റിനോട് പരാജയപ്പെട്ടിരുന്നു. 26നുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കുറസാവോ ഐവറി കോസ്റ്റിനെയും ഇക്വഡോർ ജർമനിയെയും നേരിടും. നിലവിൽ രണ്ട് കളിയും ജയിച്ച് ആറ് പോയിന്റുമായി ജർമനിയാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റോടെ ഐവറി കോസ്റ്റ് രണ്ടാമതുണ്ട്.










0 comments