print edition കരുതലോടെ സ്നേഹത്തോടെ

രാജേഷിന്റെ ഭാര്യ ഷാഫിയയെയും മക്കളായ ആർഷനെയും അഭിഷേകിനെയും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആശ്വസിപ്പിക്കുന്നു
നേമം (തിരുവനന്തപുരം): ചേർന്നിരുന്ന് കരുതലും സ്‌നേഹവും ആശ്വാസവും പകർന്നതിൽ അവർ രക്ഷിതാവിനെ കണ്ടു. സാന്ത്വനം തികയാതെവന്ന വേളയിൽ പോകട്ടെയെന്ന് പറഞ്ഞ് കൂപ്പിയ കൈകൾ പിടിച്ച് നിറകണ്ണുകളോടെ ആ കുരുന്നുകളും പുറത്തേക്കുനടന്നു. ഇടവും വലവുംനിന്ന് അവർ അദ്ദേഹത്തെ അനുഗമിച്ചു. അതിനിടയിൽ അവരോട് ഒരിക്കൽകൂടി പറഞ്ഞു, ‘നല്ലതുപോലെ പഠിക്കണം. എല്ലാവരും കൂടെയുണ്ട്’.
കണ്ണൂർ മീന്തുള്ളിയിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച നേമം കല്ലിയൂർ സ്വദേശി രാജേഷിന്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എത്തിയപ്പോഴായിരുന്നു കണ്ണുനിറയ്‌ക്കുന്ന നിമിഷങ്ങൾ. തിങ്കൾ വൈകിട്ട് നാലരയോടെയാണ് രാജേഷിന്റെ വീട്ടിലെത്തിയത്.
ഷീറ്റുമേഞ്ഞ വീടിന്റെ പുറത്തെ മുറിയിലായിരുന്നു കൂടിക്കാഴ്ച. രാജേഷിന്റെ ഭാര്യ ഷാഫിയയോട് കുടുംബത്തിന്റെ സ്ഥിതിയും മക്കളായ ആർഷന്റെയും അഭിഷേകിന്റെയും പഠനവും കുടുംബത്തിന്റെ ബാധ്യതയും ചോദിച്ചറിഞ്ഞു.
രാജേഷിന്റെ ഭാര്യക്ക് ജോലി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് പിണറായി പറഞ്ഞു. മുൻ മന്ത്രിമാരായ വി ശിവൻകുട്ടി, പി എ മുഹമ്മദ് റിയാസ്, കടകംപള്ളി സുരേന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എന്നിവരും ഒപ്പമുണ്ടായി.









0 comments