print edition ഹോക്കി ലോകകപ്പ് 15 മുതൽ ബൽജിയത്തിലും നെതർലൻഡ്സിലുമായി തുടങ്ങുന്നു; ലോകകപ്പ് നേട്ടത്തിന് അരനൂറ്റാണ്ട്

1975ലെ ഹോക്കി ലോകകപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ടീം
ആംസ്‌റ്റൽവീൻ(നെതർലൻഡ്‌സ്): ഇന്ത്യൻ പുരുഷ ഹോക്കി ടീം ലോകകപ്പ് നേടിയിട്ട് അരനൂറ്റാണ്ടായി. 1975ലാണ് ആദ്യത്തെയും അവസാനത്തെയും ലോകകപ്പ് നേട്ടം. ബൽജിയത്തിലും നെതർലൻഡ്‌സിലുമായി 15 മുതൽ 29വരെ നടക്കുന്ന ലോകകപ്പിൽ ഇന്ത്യക്ക് ഓർത്തെടുക്കാൻ പഴയകാല ഓർമ്മകളാണുള്ളത്. സമീപകാലത്ത് മങ്ങിയ ഫോമിൽ കളിക്കുന്ന ഇന്ത്യ ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ നേതൃത്വത്തിലാണ് തയ്യാറെടുത്തിട്ടുള്ളത്.
വനിതാ ലോകകപ്പും ഇതിനൊപ്പമാണ്. വനിതകളിൽ ഇന്ത്യക്ക് നേട്ടങ്ങളൊന്നുമില്ല. സലീമ ടിറ്റെ നയിക്കുന്ന ടീം പൊരുതിക്കയറുന്നവരാണ്.
പുരുഷവിഭാഗത്തിൽ 16 ടീമുകളുണ്ട്. ഇന്ത്യ ഉൾപ്പെട്ട ഡി ഗ്രൂപ്പിൽ വെയ്‌ൽസും ഇംഗ്ലണ്ടും പാകിസ്ഥാനുമാണുള്ളത്.
15ന് വൈകീട്ട് 4.30ന് വെയ്‌ൽസിനെതിരെയാണ് ആദ്യ കളി. 1971ൽ ആദ്യ ലോകകപ്പിൽ ഇന്ത്യക്ക് വെങ്കലമുണ്ടായിരുന്നു. 1973ൽ റണ്ണറപ്പായി. 1975ൽ പാകിസ്ഥാനെ ഫൈനലിൽ തോൽപ്പിച്ചാണ് ലോകകപ്പ് നേട്ടം. പിന്നീട് ഇറക്കമാണ്. കഴിഞ്ഞതവണ ഭുവനേശ്വറിൽ ഒമ്പതാംസ്ഥാനത്തായി. ജർമനിയായിരുന്നു ജേതാക്കൾ. ബൽജിയം റണ്ണറപ്പ്.
വനിതകളിൽ ഇന്ത്യയുടെ ഡി ഗ്രൂപ്പിൽ ചൈനയും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമുണ്ട്. 16ന് വൈകീട്ട് 6.30ന് ചൈനയുമായാണ് ആദ്യ കളി. കഴിഞ്ഞ ലോകകപ്പിൽ ഒമ്പതാംസ്ഥാനമായിരുന്നു. നെതർലൻഡ്‌സാണ് ജേതാക്കൾ. അർജന്റീന റണ്ണറപ്പായി.
നാല് ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ രണ്ടാംറൗണ്ടിലെത്തും. തുടർന്ന് എട്ട് ടീമുകൾ വീണ്ടും രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് ഏറ്റുമുട്ടും. അതിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമി കളിക്കും. വനിതാ ഫൈനൽ ഇന്ത്യൻ സമയം 29ന് രാത്രി 7.30നും പുരുഷ ഫൈനൽ 30ന് രാത്രി എട്ടിനുമാണ്.









0 comments