മുന്നാട് ബാലന്റെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് കൈമാറി

സിപിഐ എം മുതിർന്ന നേതാവ് മുന്നാട് ബാലന്റെ മൃതദേഹം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിക്ക് കൈമാറുന്നു
ബേഡകം
സിപിഐ എമ്മിന്റെ മുതിർന്ന നേതാവായിരുന്ന മുന്നാട് ബാലന്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിക്ക് കൈമാറി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് കുടുംബാംഗങ്ങളും നേതാക്കളും മൃതദേഹം കൈമാറിയത്. മുന്നാട് ബാലന്റെ ഭാര്യ കൃപ ബാലൻ, മകൻ സുരേഷ് ബാബു, മരുമകൻ നാരായണൻ, സഹോദരൻ എം ആർ സുകുമാരൻ, സിപിഐ എം നേതാക്കളായ ഇ പത്മാവതി, ഓമന രാമചന്ദ്രൻ, ബേഡകം ഏരിയാ സെക്രട്ടറി സി രാമചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായി. ഡിവൈഎഫ്‌ഐ അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും അവിഭക്ത കാസർകോട് ബ്ലോക്ക് സെക്രട്ടറിയും സിപിഐ എം ബേഡകം ലോക്കൽ കമ്മിറ്റിയംഗവും കേരള പ്രവാസി സംഘം പ്രഥമ ബേഡകം എരിയാ സെക്രട്ടറിയുമായിരുന്നു മുന്നാട് ബാലൻ. പഞ്ചാബിലെ ലുധിയാനയിൽ ഡിവൈഎഫ്ഐ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അടിയന്തരാവസ്ഥ കാലത്ത് പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായി. ഗുരുതര പരിക്കേറ്റ് മൂന്നുവർഷത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിക്കിന്റെ അവശതകളുമായാണ് ജീവിച്ചത്. ത്യാഗനിർഭരമായ പ്രവർത്തനം സംഘടിപ്പിക്കുകവഴി ജനങ്ങളുടെ മനസിൽ ചിരപ്രതിഷ്ട നേടിയ കമ്യൂണിസ്‌റ്റായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്‌ചയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്.









0 comments