സ്വിസ് പിഴവിൽ ഖത്തർ

സ്വിറ്റ്‌സർലൻഡിനെതിരെ സമനില ഗോൾ നേടിയ ഖത്തർ താരങ്ങളുടെ ആഘോഷം
കാലിഫോർണിയ: കാത്തിരിപ്പിനൊടുവിൽ ഖത്തറിന് സന്തോഷം. യൂറോപ്യൻ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ 1–1ന് തളച്ച് ലോകകപ്പിൽ ആദ്യമായി ഒരു പോയിന്റ് നേടി. പരിക്കുസമയം മിറോ മുഹെയ്‌മിന്റെ പിഴവുഗോളിലാണ് സമനില സ്വന്തമാക്കിയത്. 2022ൽ ആതിഥേയരായി കന്നി ലോകകപ്പ് കളിച്ച ഖത്തർ ഗ്രൂപ്പുഘട്ടത്തിലെ മൂന്ന് കളിയും തോറ്റ് പുറത്തായിരുന്നു.
സാന്റക്ലാരയിലെ ബേ ഏരീയ സ്‌റ്റേഡിയത്തിൽ സ്വിസായിരുന്നു കരുത്തുകാട്ടിയത്. ബ്രീൽ എംബോളോയുടെ പെനൽറ്റിയിൽ ലീഡെടുത്തു. എന്നാൽ കളിയവസാനം ഖത്തർ ക്യാപ്‌റ്റൻ ബൗലെം ഖൗഖിയുടെ ഹെഡ്ഡർ മിറോയുടെ തലയിൽ തട്ടി വലയിലായി.
ഖത്തർ നിരയിലെ മലയാളി താരം തഹ്‌സിൻ മുഹമ്മദ് ജംഷിദിന് കളിക്കാൻ അവസരം കിട്ടിയില്ല. ആദ്യ പതിനൊന്നംഗ ടീമിൽ ഉൾപ്പെട്ടിരുന്നില്ല.
പരിശീലകൻ യൂലെൻ ലൊപെടെഗുയി പരീക്ഷിച്ച അഞ്ച് പകരക്കാരുടെ നിരയിലും പത്തൊമ്പതുകാരന് ഇടംപിടിക്കാനായില്ല. ഫിഫ റാങ്കിങ്ങിൽ 18–ാം സ്ഥാനത്താണ് സ്വിറ്റ്‌സർലൻഡ്. ഖത്തർ 50–മാതും. ഗ്രൂപ്പ് ‘ബി’യിൽ സ്വിറ്റ്‌സർലൻഡ്, ഖത്തർ, ബോസ്‌നിയ ആൻഡ് ഹെർസെഗൊവിന, കാനഡ ടീമുകൾക്ക് ഓരോ പോയിന്റായി. സ്വിസാണ് ഒന്നാമത്. വെള്ളിയാഴ്‌ച കാനഡയുമായാണ് ഖത്തറിന്റെ അടുത്ത കളി.









0 comments